ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

Mar 18, 2026

ഡല്‍ഹി: 2026 ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍കാര്‍ഡുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ മാറ്റം. ഈ മാറ്റങ്ങള്‍ രേഖകള്‍, ഫോമുകള്‍ മൊത്തത്തിലുളള അപേക്ഷാ പ്രക്രീയ എന്നിവയെ ബാധിക്കും. 2026 മാര്‍ച്ച് 31 വരെ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ ആധാര്‍ കൂടാതെ മറ്റ് അധിക രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടി വരും.

പുതിയ നിയമപ്രകാരം ജനനത്തീയതി സ്ഥിരീകരിക്കുന്നതിന് ആധാറിന് പുറമെ പ്രത്യേക രേഖകള്‍ ആവശ്യമാണ്. ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അധികമായി നല്‍കണം.കൂടാതെ പാന്‍ കാര്‍ഡിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി ഒത്തുപോയാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. നിലവിലെ പാന്‍ അപേക്ഷാ ഫോമുകള്‍ മാര്‍ച്ച് 31ഓടെ നിര്‍ത്തലാക്കും. ഏപ്രില്‍ 1 മുതല്‍ പുതിയ ഫോമുകള്‍ ആയിരിക്കും ലഭ്യമാവുക.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്ററുകളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും abhirendra.pal@csc.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. അധിക നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2026 മാര്‍ച്ച് 31ന് മുമ്പായി അപേക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ട്.

പുതിയ അപേക്ഷാ രീതിയില്‍ ഇ-കെ.വൈ.സി കൂടുതല്‍ കര്‍ശനമാക്കും. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമേ അപേക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല. എന്നാല്‍ വിവരങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ ബാധകമായേക്കാം. ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്കും ഈ പുതിയ രേഖാ സമര്‍പ്പണ നിയമങ്ങള്‍ ബാധകമായിരിക്കും. അവര്‍ പാസ്പോര്‍ട്ട് പ്രധാന രേഖയായി കരുതേണ്ടി വരും.

cake tower new
LATEST NEWS