എലത്തൂരില്‍ സൂക്ഷ്മ പരിശോധനയ്ക്കിടെ നാടകീയ രംഗങ്ങള്‍; പികെ ശശീന്ദ്രന്റെ രസീതുമായി അജ്ഞാതന്‍ ഓടിപ്പോയി; അന്വേഷണം

Mar 24, 2026

കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ സര്‍വത്ര നാടകീയത. എന്‍സിപി അജിത് പവാര്‍ വിഭാഗം പ്രതിനിധി പികെ ശശീന്ദ്രന്റെ പത്രികയാണ് വരാണാധികാരി ആദ്യം സ്വീകരിച്ചത്. എന്നാല്‍ എകെ ശശീന്ദ്രന്‍ വിഭാഗം ഇതിനെ എതിര്‍ത്തതോടെ വീണ്ടും വിളിച്ചുവരുത്തി. തുടര്‍ന്ന് ഈ പത്രികയുടെ രസീത് അജ്ഞാതനായ ഒരാള്‍ കൈപ്പറ്റി ഓടിപ്പോയി. തങ്ങളുമായി ബന്ധമില്ലാത്തയാളാണ് രസീത് കൈപ്പറ്റി ഓടിപ്പോയതെന്ന് പികെ ശശീന്ദ്രന്‍ വിഭാഗം പറയുന്നു.

പതിനൊന്ന് മണിയോടെ നോമിനേഷന്‍ സ്‌ക്രൂട്ടിനി ആരംഭിച്ചതെന്ന് പികെ ശശീന്ദ്രന്‍ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സൂക്ഷ്മപരിശോധനയില്‍ തങ്ങളുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു. അതിന്റെ രസീത് തങ്ങള്‍ക്ക് തരുന്നതിന് പകരം മൂന്നാമതൊരാള്‍ക്ക് വരാണാധികാരി നല്‍കുകയായിരുന്നു, രസീത് കിട്ടിയ ഉടനെ അയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും അഭിഷാകന്‍ പറയുന്നു. ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാനുള്ള നീക്കമായാണ് ഇതിനെ കാണുന്നതെന്നും കാത്തിരിക്കണമെന്നാണ് വരാണിധാകാരി അറിയിച്ചതെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് എന്‍സിപി ശരത്പവാര്‍ വിഭാഗം നേതാവ് എകെ ശശീന്ദ്രന്‍. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിലാണ് ശശീന്ദ്രന്‍ വിജയിച്ചത്. പാര്‍ട്ടി പിളര്‍ന്നതോടെ എകെ ശശീന്ദ്രനെതിരെ പികെ ശശീന്ദ്രന്‍ എന്ന അപരനെ എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയാക്കിയിരുന്നു. അദ്ദേഹത്തിനാണ് ക്ലോക്ക് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. സംഭവത്തിന് പിന്നാലെ എസിപി ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. രസീതുമായി കടന്ന കളഞ്ഞ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ഉള്‍പ്പടെ പൊലീസ് പരിശോധിച്ചു.

cake tower new
LATEST NEWS