ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി 15 നിബന്ധനകള്‍ വെച്ച് അമേരിക്ക. ആണവ പദ്ധതിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഉള്‍പ്പെടുന്ന നിര്‍ദേശങ്ങള്‍ ഇറാന് അയച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ വഴിയാണ് അമേരിക്ക ഇറാനിലേക്ക് നിര്‍ദേശങ്ങള്‍ കൈമാറിയതെന്നാണ് വിവരം.
അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയും ഇറാനും ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നും പരസ്പരം ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാനിയന്‍ മണ്ണിലെ ഏതൊരു യുറേനിയം സമ്പുഷ്ടീകരണവും അവസാനിപ്പിക്കാനും ഇസ്രയേലും അമേരിക്കയും പറയുന്ന സമ്പുഷ്ട വസ്തുക്കള്‍ കൈമാറാനും നിബന്ധനയില്‍ പറയുന്നു. ഇത് ഒരു ആണവ ബോംബായി വികസിപ്പിക്കാന്‍ കഴിയുമെന്ന് ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു.
കപ്പലുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയുന്ന വിധം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിടണം. ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകുന്നത് ഇറാന്‍ തടഞ്ഞതോടെ എണ്ണവില കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചത്. ഇതില്‍ പുരോഗതി ഉണ്ടായാല്‍ ഇറാന് മേലുള്ള എല്ലാ ഉപരോധങ്ങളും അമേരിക്ക അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.പ്രധാന ആണവ കേന്ദ്രമായ ബുഷെഹറില്‍ സിവില്‍ ആണവോര്‍ജ്ജം വികസിപ്പിക്കുന്നതിന് ഇറാന് സഹായം നല്‍കുമെന്നും അമേരിക്കയുടെ നിർദേശത്തിൽ പറയുന്നു.

















