മുപ്പത്തിമുക്കോടി ദേവകളും വന്നു, യക്ഷിഗന്ധര്‍വ്വ കിന്നരന്‍മാരും; ഭൂലോകവൈകുണ്ഠമായി ആറാട്ടുപുഴ പൂരം

Mar 31, 2026

തൃശൂര്‍: പൂരങ്ങളുടെ മാതാവായി അറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് സമാപനം. അടുത്തവര്‍ഷത്തെ പൂരം കുറിച്ച് ആറാട്ടുപുഴ ശാസ്താവ് ഉപചാരം ചൊല്ലിയതോടെ ഇന്നു രാവിലെയാണ് പൂരത്തിന് സമാപനമായത്. അടുത്ത വര്‍ഷം 1445ാമത് ആറാട്ടുപുഴ പൂരമാണ് നടക്കുക. 1202 മീനം 6 (2027 മാര്‍ച്ച് 20) ശനിയാഴ്ചയാണ് അടുത്തപൂരം.

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച പുരം ഇന്നു പുലര്‍ച്ചെ മന്ദാരം കടവിലെ ആറാട്ടോടെയാണ് സമാപിച്ചത്. രാത്രി പന്ത്രണ്ടരയോടെ കടലാശേരി പിഷാരിക്കല്‍ ഭഗവതിയാണ് ആദ്യമായി ആറാടിയത്. വിഷഹാരിയായ ദേവി ആറാടുന്നതോടെ പുഴയിലെ വിഷമാലിന്യങ്ങള്‍ നീങ്ങും എന്നാണ് വിശ്വാസം. തുടര്‍ന്ന് മറ്റു ദേവീദേവന്‍മാരും ആറാടി.

അവസാനമായി തൃപ്രയാര്‍ തേവരും ചേര്‍പ്പ് ഭഗവതിയും കൂടിയാറാടിയതോടെ തൃപ്രയാര്‍തേവര്‍ മടക്കയാത്ര ആരംഭിച്ചു. പൂരത്തിന്റെ അധ്യക്ഷനായ ആറാട്ടുപുഴ ശാസ്താവ് തേവരെ ഏഴുകണ്ടം വരെ അനുഗമിച്ച് യാത്രയാക്കി. ദേവിമാര്‍ക്ക് അഞ്ചുകണ്ടം വരെ ചെന്ന് യാത്രയയപ്പുനല്‍കി.

മേളങ്ങളുടേയും ആചാരവിശേഷങ്ങളുടെ സംഗമഭൂമിയാണ് ആറാട്ടുപുഴപാടം. പൂരത്തിനായി മുപ്പത്തിമുക്കോടി ദേവകളും യക്ഷോരഗരാക്ഷസന്‍മാരും യക്ഷിഗന്ധര്‍വ്വകിന്നരന്‍മാരും പരേതാത്മക്കളും കൂടി എത്തിച്ചേരുമെന്നാണ് വിശ്വാസം.

cake tower new
LATEST NEWS