സ്വര്‍ണവില കൂടിയത് അവസരമാക്കി മലയാളികള്‍

Apr 14, 2026

കൊച്ചി: സ്വര്‍ണ്ണപ്പണയ വായ്പയോടുള്ള കേരളത്തിന്റെ വിശ്വാസം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തിലെ സ്വര്‍ണ്ണപ്പണയ വായ്പകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024ല്‍ 98,784 കോടി രൂപയാണ് സ്വര്‍ണപ്പണയ വായ്പയായി നല്‍കിയത്. 2025ല്‍ സ്വര്‍ണ്ണപ്പണയ വായ്പയില്‍ 44.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025ല്‍ സ്വര്‍ണപ്പണയ വായ്പ 1,42,740 കോടി രൂപയായാണ് വര്‍ധിച്ചത്.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകള്‍ പ്രകാരമാണ് ഈ വര്‍ധന. ഒരു വര്‍ഷത്തിനിടെ ഉണ്ടായ 43,956 കോടി രൂപയുടെ വര്‍ധന സമീപകാലത്തെ ഏറ്റവും വലിയ വളര്‍ച്ചകളിലൊന്നാണ്. എന്നാല്‍ ഈ വളര്‍ച്ചയുടെ സ്വഭാവം സംസ്ഥാനത്തെ വായ്പാ മേഖലയില്‍ വന്ന ഘടനാപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ഈ വളര്‍ച്ചയുടെ പ്രധാന കാരണം കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായുള്ള വായ്പകളില്‍ ഉണ്ടായ വര്‍ധനയാണ്. 2024ല്‍ 8,350 കോടി രൂപയായിരുന്നു കാര്‍ഷികേതര സ്വര്‍ണ്ണപണയ വായ്പയായി നല്‍കിയത്. 2025ല്‍ ഇത് 50,090 കോടി രൂപയായി വര്‍ധിച്ചു. അതായത് ഏകദേശം 500 ശതമാനം അഥവാ ആറിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ഇക്കാലയളവില്‍ കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പകളില്‍ കേവലം 2.4 ശതമാനം വര്‍ധന മാത്രമാണുണ്ടായത്. 90,433 കോടിയില്‍ നിന്ന് 92,649 കോടി രൂപയായാണ് വര്‍ധിച്ചത്. സ്വര്‍ണ്ണപ്പണയ വായ്പകള്‍ ഇപ്പോള്‍ കൃഷി ആവശ്യങ്ങള്‍ക്കപ്പുറം ഉപഭോഗ ആവശ്യങ്ങള്‍ക്കും ബിസിനസ്സ് ലിക്വിഡിറ്റിക്കുമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ എടുക്കുന്ന വായ്പയായി ഇത് മാറിയെന്ന് ചുരുക്കം.

സ്വര്‍ണ്ണവിലയിലുണ്ടായ വന്‍ വര്‍ധന വായ്പാ ശേഷി ഉയര്‍ത്തി. 2024 ഡിസംബര്‍ 31ന് 10 ഗ്രാം സ്വര്‍ണ്ണത്തിന് 76,487 രൂപയായിരുന്നു വില. 2025 ഡിസംബറായപ്പോഴേക്കും 1,35,927 രൂപയായി ഉയര്‍ന്നു. (ഏകദേശം 77-78% വര്‍ധന). ഇത് ഒരേ അളവ് സ്വര്‍ണ്ണത്തിന്മേല്‍ കൂടുതല്‍ തുക വായ്പയായി ലഭിക്കാന്‍ സഹായകമായി.

ബാങ്കിങ് രംഗത്തും ഈ വര്‍ധന ദൃശ്യമാണ്. കാര്‍ഷിക സ്വര്‍ണപ്പണയ വായ്പയില്‍ പൊതുമേഖല ബാങ്കുകളുടെ ആധിപത്യം തുടരുന്നു. 2025ല്‍ 75,694 കോടി രൂപയാണ് കാര്‍ഷിക സ്വര്‍ണപ്പണയ വായ്പയായി പൊതുമേഖല ബാങ്കുകള്‍ നല്‍കിയത്. മുന്‍വര്‍ഷം ഇത് 58,993 കോടിയായിരുന്നു. കാര്‍ഷിക സ്വര്‍ണപ്പണയ വായ്പയില്‍ പൊതുമേഖല ബാങ്കുകളുടെ വിഹിതം 28.3 ശതമാനമാണ് വര്‍ധിച്ചത്. കാര്‍ഷിക സ്വര്‍ണപ്പണയ വായ്പയില്‍ 6.2 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ കാര്‍ഷികേതര സ്വര്‍ണപ്പണയ വായ്പയില്‍ ആറുമടങ്ങ് വര്‍ധനയാണ് ഉണ്ടായത്. 15,862 കോടിയായാണ് ഉയര്‍ന്നത്.

സ്വകാര്യ ബാങ്കുകളുടെ സ്വര്‍ണ്ണപ്പണയ വായ്പകളില്‍ 82 ശതമാനം വളര്‍ച്ചയുണ്ടായി. ഇതില്‍ കാര്‍ഷിക സ്വര്‍ണ്ണ വായ്പകള്‍ 17.4 ശതമാനം കുറഞ്ഞപ്പോള്‍, കാര്‍ഷികേതര വായ്പകള്‍ റോക്കറ്റ് പോലെ കുതിച്ചു. 826 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2169 കോടിയില്‍ നിന്ന് 20,092 കോടിയായാണ് ഉയര്‍ന്നത്. സ്വര്‍ണ്ണപ്പണയ വായ്പയില്‍ പൊതുമേഖലയില്‍ കാനറ ബാങ്കും എസ്ബിഐയുമാണ് മുന്നില്‍. സ്വകാര്യ മേഖലയില്‍ കരൂര്‍ വൈശ്യ ബാങ്ക് അസാധാരണമായ വളര്‍ച്ച രേഖപ്പെടുത്തി.137 കോടിയില്‍ നിന്ന് 16,432 കോടി രൂപയായി ഉയര്‍ന്നു.

സംസ്ഥാനത്തെ കാര്‍ഷിക വായ്പാ മേഖലയിലെ അസന്തുലിതാവസ്ഥയില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ആശങ്ക രേഖപ്പെടുത്തി. വായ്പാ തുക ഉയരുമ്പോഴും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയുന്നത് കൃഷി മേഖലയിലെ വൈവിധ്യവല്‍ക്കരണത്തെ ബാധിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. ബാങ്കുകളെ കൂടാതെ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ വന്‍കിട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ ഈ തുക ഇനിയും ഉയരും.

cake tower new
LATEST NEWS
പുത്തന്‍പാലം രാജേഷിന് പോലീസിലും സഹായി; കപ്പലിലെ കള്ളനെ കമ്മീഷണര്‍ ‘കാര്‍ത്തിക്’ കണ്ടെത്തിയ കഥ

പുത്തന്‍പാലം രാജേഷിന് പോലീസിലും സഹായി; കപ്പലിലെ കള്ളനെ കമ്മീഷണര്‍ ‘കാര്‍ത്തിക്’ കണ്ടെത്തിയ കഥ

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്താന്‍ പോലീസ് കിണഞ്ഞു ശ്രമിക്കുമ്പോള്‍,...

കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിന് 18 രൂപയുടെ നഷ്ടം, ഡീസല്‍ 35; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില കൂട്ടാന്‍ സാധ്യത

കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിന് 18 രൂപയുടെ നഷ്ടം, ഡീസല്‍ 35; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില കൂട്ടാന്‍ സാധ്യത

ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാതെ...