വാല്‍പ്പാറ അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

Apr 18, 2026

seena

ഡല്‍ഹി: വാല്‍പ്പാറയ്ക്കും പൊള്ളാച്ചിക്കുമിടയില്‍ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാന്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ച വാഹനാപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദയാത്ര സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട വാര്‍ത്ത അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ കുറിച്ചു. അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അവര്‍ക്കായി പ്രാര്‍ഥിക്കുന്നതായും ഓഫീസ് അറിയിച്ചു.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം സ്വദേശികളായ അധ്യാപകരും കുട്ടികളും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

വാല്‍പ്പാറയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനപകടത്തില്‍ യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപകരുള്‍പ്പെടെയുള്ളവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അപകടത്തില്‍ മരിച്ച ഒന്‍പതുപേരുടെ പേരുടെ ജീവനറ്റ ശരീരവുമായി ആംബുലന്‍സ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചു. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി. അതിന് പിന്നാലെ മതപരമായ അന്ത്യാചാരങ്ങള്‍ നടത്തി. രാവിലെ എട്ടുമണിയോടെ മൃതദേഹം പെരിന്തല്‍മണ്ണിയില്‍ എത്തിക്കും.

പാങ് സ്‌കൂളില്‍ പൊതുദര്‍ശത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒരുമണിക്കൂര്‍ നേരമാണ് അവിടെ പൊതുദര്‍ശനം ഉണ്ടാകുക. അതിന് ശേഷമാകും കബറടക്കം. ഇന്നലെ വൈകീട്ട് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം ഉണ്ടായത്. മലപ്പുറം വളാഞ്ചേരി പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത(45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തില്‍ മരിച്ച അധ്യാപിക സുഹറയുടെ മകന്‍ ഹിഷാം(12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് മരിക്കുകയായിരുന്നു.

ജിഎല്‍പി സ്‌കൂളിനു സമീപത്തുള്ള പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീന(37), മകള്‍ മസ്‌നീന്‍(10) ജിഎല്‍പി സ്‌കൂളിലെ പാചകത്തൊഴിലാളിയും അപകടത്തില്‍ മരിച്ച സാജിതയുടെ മകനുമായ ഷഹദീന്‍, ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ്(21) എന്നിവരാണ് പരുക്കുകളോടെ ചികിത്സയില്‍. ഇതില്‍ മസ്‌നീന്‍ ഒഴികെ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മസ്‌നീന്‍ പൊള്ളാച്ചി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

പൊളളാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഹെയര്‍പിന്‍ റോഡ്. വൈകിട്ട് 5.15 ന് ആയിരുന്നു അപകടം. അവധിക്കാലമായതിനാല്‍ സ്‌കൂളില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഉല്ലാസയാത്രയ്ക്കു പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘത്തിനാണ് ദാരുണ അപകടം ഉണ്ടായത്. പെരിന്തല്‍മണ്ണയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവറും മൂന്നു കുട്ടികളും ഉള്‍പ്പെടെ 13 പേര്‍ യാത്ര പോയത്.

ചാലക്കുടി എത്തിയ ശേഷം ആതിരപ്പിളളി വഴി മലക്കപ്പാറയിലൂടെ വാല്‍പ്പാറയിലേക്കാണ് ഇവര്‍ വിനോദയാത്ര പോയത്. പരുക്കേറ്റ് ചികിത്സയിലായ ഡ്രൈവര്‍ കോട്ടയ്ക്കല്‍ ചൂനൂര്‍ സ്വദേശി മുഹമ്മദ് ഫാഹിസിന്റെ മൊഴി പൊളളാച്ചി പൊലീസ് രേഖപ്പെടുത്തി. നിയന്ത്രണം വിട്ട വാഹനം റോഡരികില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്.

വിനോദസഞ്ചാരത്തിന് പോയ സംഘം വാല്‍പ്പാറയില്‍ എത്തിയ ശേഷം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. 40 ഹെയര്‍പിന്‍ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോള്‍ പതിമൂന്നാം വളവില്‍ വച്ച് നിയന്ത്രണം വിട്ട വാന്‍ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് ഒന്‍പതാം ഹെയര്‍പിന്‍ വളവിലേക്ക് മറിയുകയായിരുന്നു.

പരിക്കേവരെ വാല്‍പ്പാറയില്‍ നിന്നും വാളയാറില്‍ നിന്നും എത്തിയ രക്ഷാപ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സ് അംഗങ്ങളും മറ്റു വാഹനങ്ങളില്‍ പോയ യാത്രക്കാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ പെട്ട ടൂറിസ്റ്റ് വാനിനു പിന്നില്‍ പോയ കാറില്‍ നിന്ന് വിവരം അറിയിച്ചതാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...