‘തലച്ചോര്‍ അടക്കം വെന്ത നിലയില്‍, ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്’ ; ഫോറന്‍സിക് സര്‍ജന്റെ ഞെട്ടിക്കുന്ന കുറിപ്പ്

Apr 24, 2026

seena

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിച്ച് ചര്‍ച്ചയാകുന്നു. പല മൃതദേഹങ്ങളും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. തലച്ചോര്‍ തുടങ്ങി വിവിധ അവയവങ്ങള്‍ പാതി വെന്ത അവസ്ഥയിലായിരുന്നു. ഡോക്ടര്‍ ഹിതേഷ് ശങ്കർ പറയുന്നു.

ചിലരെ കൈയിലെ മോതിരം , കാതിലെ കമ്മല്‍, മസിലിന്റെ ചുറ്റളവ് ,ഹൃദയത്തിലെ രക്തകുഴലുകളില്‍ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിന്‍, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തില്‍ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ദുരന്തം. ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും ഡോക്ടര്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ഡോക്ടര്‍ ഹിതേഷ് ശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയരേ,

മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. ശരീരഭാഗങ്ങൾ , തൊലി അടക്കമുള്ള വിവിധ അവയവങ്ങൾ ,എല്ലുകൾ വരെ തെറിച്ചുവീണ നിലയിൽ ലഭിച്ചു. പല മൃതദേഹങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ. ചിലരെ കൈയിലെ മോതിരം , കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ് ,ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ് , പല്ലിന്റെ ഘടന ,പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊള്ളലുകൾക്കൊപ്പം സ്ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം ,കുടലുകൾ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു . ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം.രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നും മായുന്നില്ല്യ .

ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ ഇനി ഒരിക്കലും അനുവദിക്കരുത്.

ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിർത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും പൂർണ്ണമായി വേർതിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികൾ ചെയ്യുന്ന തൊഴിലാളികളും നിർമാണം പൂർത്തിയായ സ്ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്.

വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ഓരോ നിർമ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളിൽ ഇത്തരം ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്.

ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...