‘ടിആര്‍എസ്’; സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെ കവിത, തീരുമാനം ബിആര്‍എസില്‍ നിന്ന് പുറത്തായതിന് പിന്നാലെ

Apr 25, 2026

ഹൈദരാബാദ്: സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത. ചന്ദ്രശേഖര റാവു സ്ഥാപിച്ച ബിആര്‍എസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് കവിത പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. തെലങ്കാന രാഷ്ട്രസേന എ(ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്.

മേഡ്ചല്‍ ജില്ലയിലെ മുനീരാബാദിലെ വേദിയിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും പതാകയും അജണ്ടയും പുറത്തിറക്കി. തെലങ്കാന സ്വത്വത്തിനായുള്ള പോരാട്ടത്തിലും ആഗ്രഹങ്ങളിലും അടിയുറച്ചതാണ് ടിആര്‍എസ് എന്നും സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ഈ പേര് തന്നെ നിലനിര്‍ത്താന്‍ കവിത താല്‍പ്പര്യപ്പെട്ടതെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തെലങ്കാന പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്ന പ്രൊഫസര്‍ കെ ജയശങ്കറിന്റെ പേര് നല്‍കിയ 20 ഏക്കറോളം വരുന്ന മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തെലങ്കാനയിലെ 33 ജില്ലകളില്‍ നിന്നായി ഏകദേശം അന്‍പതിനായിരത്തോളം പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന സംസ്ഥാന രൂപീകരണ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ‘തെലങ്കാന ജാഗൃതി’ എന്ന എന്‍ജിഒയെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ‘തെലങ്കാന രാഷ്ട്ര സേന’യുടെ പ്രഖ്യാപനത്തോടെ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ഒരിക്കല്‍ തെലങ്കാന രാഷ്ട്രീയത്തെ അടക്കിവാണിരുന്ന ‘ടിആര്‍എസ്’ എന്ന ചുരുക്കപ്പേര് തന്നെ നിലനിര്‍ത്തിയതിലൂടെ, പിതാവ് ഉപേക്ഷിച്ചതിനെ വീണ്ടെടുക്കുന്നു എന്ന സന്ദേശമാണ് കവിത നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

2022-ലാണ് പാര്‍ട്ടി അധ്യക്ഷനായിരുന്ന കെസിആര്‍, തെലങ്കാന രാഷ്ട്ര സമിതി എന്ന പേര് മാറ്റി ഭാരത് രാഷ്ട്ര സമിതി എന്നാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന്, 2025 സെപ്റ്റംബര്‍ 3-ന് കവിത ബിആര്‍എസില്‍ നിന്നും എംഎല്‍സി സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു. ഇതോടെ തന്റെ പിതാവ് കെസിആറുമായും സഹോദരന്‍ കെ.ടി. രാമറാവുമായും (കെടിആര്‍) ഉള്ള കവിതയുടെ ബന്ധം പൂര്‍ണ്ണമായും വേര്‍പിരിഞ്ഞതായാണ് സൂചന. തെലങ്കാനയുടെ പ്രാദേശിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ടിആര്‍എസ് രൂപീകരിച്ചതെന്ന തന്റെ ഉറച്ച വാദത്തിലാണ് കവിതയുടെ പുതിയ യാത്ര.

സംസ്ഥാന രൂപീകരണത്തിനായി 2001-ല്‍ കെസിആര്‍ രൂപീകരിച്ച ടിആര്‍എസ്, 2022-ല്‍ ബിആര്‍എസ് ആയി മാറി. ഈ പേരുമാറ്റവും പുതിയ ദിശയും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുത്തിയെന്നാണ് കവിതയുടെ ആരോപണം. വെള്ളം, ജോലി, വിഭവങ്ങള്‍ തുടങ്ങി ടിആര്‍എസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും, കോണ്‍ഗ്രസോ ബിആര്‍എസോ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ നിറവേറ്റിയില്ലെന്നും അവര്‍ ആരോപിക്കുന്നു. 48കാരിയായ കവിത, തെലങ്കാനയിലെ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് ലക്ഷ്യമിടുന്നത്.

cake tower new
LATEST NEWS