യുഎഇയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം, 3 ഇന്ത്യക്കാര്‍ക്ക് പരിക്ക്; കടുത്ത ഭാഷയില്‍ അപലപിച്ച് ഇന്ത്യ

May 5, 2026

seena

ഡല്‍ഹി: യുഎഇയിലെ ഫുജൈറയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇറാന്റെ മിസൈലാക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം അംഗീകരിക്കാനാവില്ലെന്നും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

‘ഫുജൈറയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ ആക്രമണം അംഗീകരിക്കാനാവില്ല. ശത്രുതകള്‍ ഉടനടി അവസാനിപ്പിക്കണമെന്നും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യം വെച്ചുള്ള നടപടികള്‍ക്ക് അന്ത്യമുണ്ടാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു’ എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചത്.

യുഎഇയിലെ ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഡ്രോണ്‍- മിസൈല്‍ ആക്രമണത്തില്‍ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ തീപിടിത്തം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ തീ നിയന്ത്രണവിധേയമാക്കുകയും പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

യുഎഇയിലെ ആക്രമണം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കാണ് വഴിയൊരുക്കുന്നത്. യുഎസ് – ഇറാന്‍ സംഘര്‍ഷത്തിനിടെ ഉണ്ടായിരുന്ന താത്കാലിക വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഇറാനില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നതായി അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ യുഎഇ അറിയിച്ചത്. ഇറാന്‍ തൊടുത്തുവിട്ട 15 മിസൈലുകളും നാല് ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായി എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ എമിറേറ്റായ ഫുജൈറയിലെ ഏറ്റവും വലിയ എണ്ണ കേന്ദ്രത്തില്‍ ഒരു ഡ്രോണ്‍ പൊട്ടിത്തെറിച്ചതായും അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ പ്രധാനമാണെന്നും, ഉടന്‍ യുദ്ധപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുഎഇയും ഈ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തുണ്ട്. സംഭവത്തോടെ ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ ഗുരുതരമാകുകയും, ആഗോള എണ്ണ വിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്ക ഉയരുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഇറാന്‍ ആക്രമണങ്ങളെ പൂര്‍ണ്ണമായും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. യുഎസും യുഎഇയും ‘വീണ്ടും ഒരു ചതിക്കുഴിലേക്ക് വലിച്ചിഴക്കപ്പെടുന്നതില്‍ ജാഗ്രത പാലിക്കണം’എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി എക്സില്‍ കുറിച്ചു. യുഎഇയെയോ അതിന്റെ എണ്ണപ്പാടങ്ങളിലൊന്നിനെയോ ലക്ഷ്യമിടാന്‍ ടെഹ്റാന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും അറിയിച്ചു.

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...