ഡൽഹി: ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോയേഴ്സ് അസോസിയേഷനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കൂ എന്നും നാഗരത്ന യങ് ലോയേഴ്സ് അസോസിയേഷനെ ഉപദേശിച്ചു.
നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സംഘടന എന്നും കോടതി വിമര്‍ശിച്ചു. ആരാണ് നിങ്ങളുടെ പ്രസിഡന്റ് എന്നും അഭിഭാഷകനോട് കോടതി ചോദിച്ചു. നൗഷാദ് അലി എന്ന് വ്യക്തിയാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഇത്തരം ഒരു പൊതുതാൽപര്യ ഹർജിയിലെ നിങ്ങളുടെ താൽപര്യം എന്തെന്ന് നാഗരത്ന ആവര്‍ത്തിച്ച് ചോദിച്ചു. ഇത്തരം കാര്യങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നല്‍കി. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് വാദം നടക്കുന്നത്.



















