ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയിയോട് കടുത്ത നിലപാടുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം വിജയ്‌ക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും വിജയിക്ക് പിന്തുണ ഏറുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിക്കണമെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുൻപ് സഖ്യങ്ങളില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഭരണത്തിന് ക്ഷണിക്കുക എന്നത് ഭരണഘടനാപരമായ മര്യാദയും ജനാധിപത്യ തത്വവുമാണെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു.
ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തോൾ. തിരുമാവളവൻ ഗവർണറോട് ആവശ്യപ്പെട്ടു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിക്ക് അവസരം നൽകണമെന്നും, സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും തിരുമാവളവൻ ആരോപിച്ചു. പിന്തുണ തേടിക്കൊണ്ടുള്ള വിജയിയുടെ കത്ത് ലഭിച്ചതായും പാർട്ടി ഉടൻ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ, കോൺഗ്രസിന്റെ പിന്തുണയോടെ (5 സീറ്റുകൾ) സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 113 എം.എൽ.എമാരുടെ പിന്തുണയാണ് വിജയിയുടെ സഖ്യത്തിനുള്ളത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് അഞ്ച് സീറ്റുകളുടെ കുറവാണുള്ളത്. വിജയിയുടെ വ്യക്തിഗത വിജയങ്ങളിൽ ഒന്ന് രാജിവെക്കുന്നതോടെ പാർട്ടിയുടെ സഭയിലെ കരുത്ത് 107 ആകും.
വിജയ് അയച്ച കത്ത് നാളെ നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിപിഎം നേതാവ് പി. ഷൺമുഖം വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ എസ്.ആർ ബൊമ്മെ കേസ് വിധി മുൻനിർത്തി ഗവർണർ ഉടൻ തീരുമാനമെടുക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ചാണ് വിജയിയുടെ ടിവികെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നത്.



















