വിജയ്‌യെ മുഖ്യമന്ത്രിയാക്കണം; ചെന്നൈയിൽ രാജ്ഭവന് മുന്നിൽ ടിവികെ പ്രവർത്തകരുടെ പ്രതിഷേധം

May 8, 2026

seena

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ലോക്ഭവന് (രാജ്ഭവൻ) മുന്നിൽ ടിവികെ പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ചു.

“വിജയ്‌യെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രക്ഷോഭം തുടരും” പ്രതിഷേധത്തിനിടെ ടിവികെ പ്രവർത്തകനായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിജയ്‌യെ മുഖ്യമന്ത്രിയാകാൻ അനുവദിക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ഇതിലും വലിയ പ്രക്ഷോഭങ്ങൾ നടക്കുമെന്നും ജനവിധി മാനിക്കാൻ ഗവർണർ തയ്യാറാകണമെന്നും ടിവികെ ആവശ്യപ്പെട്ടു.

രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഗവർണറെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിഷേധം. സംഘർഷാവസ്ഥ കണക്കിലെടുത്ത് ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും തെരുവിലിറങ്ങി. ചെന്നൈയിലും മധുരയിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്.

തിരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ വിജയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ അനിശ്ചിതത്വത്തിനിടയിലാണ് പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ ബന്ധം ഉപേക്ഷിച്ചുകൊണ്ട് കോൺഗ്രസ് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഇതിനിടെ വിജയ്‌യെ സത്യജ്രതിജ്ഞക്ക് ക്ഷണിക്കാത്തതിനെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക് കടന്നു. ഡിഎംകെയോ എഐഎഡിഎംകെയോ ഭരണം പിടിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ 107 എംഎൽഎമാരും കൂട്ടമായി രാജിവെക്കുമെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത രൂക്ഷമാക്കി പുതിയൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് വിജയ്‌യുടെയും പാർട്ടിയുടെയും നീക്കമെന്നാണ് സൂചന.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതെ മറ്റ് പാർട്ടികൾക്ക് അവസരം നൽകാൻ ഗവർണർ ശ്രമിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് വിജയ്‌യുടെ പാർട്ടിയുടെ ഈ കടുത്ത നീക്കം. തങ്ങളെ പുറത്തിരുത്തി ഡിഎംകെയോ എഐഎഡിഎംകെയോ കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിക്കാൻ ശ്രമിച്ചാൽ, 107 എംഎൽഎമാരും രാജിവെച്ച് സഭയിൽ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് ടിവികെ ലക്ഷ്യമിടുന്നത്. ഇതോടെ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു.

രണ്ട് വീതം എംഎൽഎമാരുള്ള സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികളുടെ നിലപാട് ഇപ്പോൾ ഏറെ നിർണ്ണായകമാണ്. ഈ ആറ് എംഎൽഎമാർ കൂടി പിന്തുണച്ചാൽ വിജയ്‌ക്ക് 118 എന്ന മാന്ത്രിക സംഖ്യ കടക്കാം. ഇവർ നിലവിൽ ചെന്നൈയിൽ എക്സിക്യൂട്ടീവ് യോഗങ്ങൾ ചേരുകയാണ്. ഇതിനിടെ, സഖ്യം വിട്ട കോൺഗ്രസിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. പ്രതിസന്ധി ഘട്ടത്തിൽ സുഹൃത്തുക്കളെ ഉപേക്ഷിക്കുന്നവർക്കൊപ്പമല്ല തങ്ങളെന്നും എംകെ സ്റ്റാലിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...