കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

May 22, 2026

seena

കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കുകയും വകുപ്പ് വിഭജനം വലിയ തർക്കങ്ങളില്ലാതെ പൂർത്തിയാകുകയും ചെയ്തതോടെ, കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കോൺഗ്രസ് നേതൃത്വം തുടക്കം കുറിക്കുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഒടുവിൽ സംജാതമായിരിക്കുന്നത്. മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ രണ്ടുപേരും മന്ത്രിമാരായ പശ്ചാത്തലത്തിൽ, സംസ്ഥാന നേതൃത്വത്തിൽ വലിയ തോതിലുള്ള അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് ഇപ്പോൾ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും വലിയ മാറ്റങ്ങളുണ്ടാകും.

സാമൂഹിക-സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുകയെന്നത് ഹൈക്കമാൻഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മുതിർന്ന നേതാവും എം.പിയുമായ ബെന്നി ബഹനാനാണ് ഈ പദവിയിലേക്ക് ഏറ്റവും മുൻപന്തിയിലുള്ളത്. മുൻപ് യുഡിഎഫ് കൺവീനർ (2018-20), കെപിസിസി ജനറൽ സെക്രട്ടറി, തൃശ്ശൂർ ഡിസിസി പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച 73-കാരനായ ഈ ‘എ’ ഗ്രൂപ്പ് നേതാവിന് പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും മികച്ച വ്യക്തിബന്ധമാണുള്ളത്.

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഉയർന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ സമവായത്തോടെ മുന്നോട്ട് നയിക്കാൻ ബെന്നി ബഹനാന് സാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. യാക്കോബായ സമുദായംഗമായ ബെന്നി ബഹനാന് സാമുദായിക സമവാക്യങ്ങളും അനുകൂലമാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ കെസി വേണുഗോപാലിനെ ‘എ’ ഗ്രൂപ്പ് പൂർണ്ണമായി പിന്തുണച്ചതിനാൽ വേണുഗോപാലിന്റെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദലിത് കാർഡിൽ കൊടിക്കുന്നിലും ഗ്രൂപ്പ് പ്രതിനിധിയായി വാഴക്കനും മത്സരരംഗത്ത്

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ വെല്ലുവിളിയുയർത്തി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും സജീവമായി രംഗത്തുണ്ട്. സംസ്ഥാനത്ത് ഒരു ദലിത് നേതാവിനെ അധ്യക്ഷ പദവിയിൽ നിയമിക്കാനാണ് ഹൈക്കമാൻഡ് മുൻഗണന നൽകുന്നതെങ്കിൽ എഐസിസി നേതൃത്വവുമായി അടുത്ത ബന്ധമുള്ള കൊടിക്കുന്നിൽ സുരേഷിനാകും നറുക്ക് വീഴുക. കഴിഞ്ഞ വർഷം സണ്ണി ജോസഫ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലും കൊടിക്കുന്നിലിന്റെ പേര് അവസാന നിമിഷം വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നു.

ഇവർക്ക് പുറമെ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ‘ഐ’ ഗ്രൂപ്പിന്റെ പ്രതിനിധിയായി ജോസഫ് വാഴക്കനും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ അധ്യക്ഷ പദവിക്ക് തൊട്ടരികിലെത്തിയ ആന്റോ ആന്റണി, കത്തോലിക്കാ സഭയുടെ പിന്തുണയോടെ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ കോട്ടയം ഡിസിസി പ്രസിഡന്റുമായ ടോമി കല്ലാനി എന്നിവരും പദവിക്കായി കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് വർക്കിംഗ് പ്രസിഡന്റായ ഷാഫി പറമ്പിലിന്റെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും നിലവിലെ സംസ്ഥാനത്തെ സമുദായ സന്തുലന സമവാക്യങ്ങൾ കാരണം അദ്ദേഹത്തിനുള്ള സാധ്യതകൾ കുറഞ്ഞതായാണ് വിലയിരുത്തൽ.

സമവായ ചർച്ചകൾക്ക് ദീപാ ദാസ് മുൻകൈ എടുക്കും

മുതിർന്ന നേതാക്കൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവരുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമേ ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികൾ എഐസിസി ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി സംസ്ഥാനത്തെത്തി എകെ ആന്റണി, വിഎം സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി സമവായത്തിന് ശ്രമിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...