ബക്രീദ് മുമ്പിൽ; റെക്കോർഡ് ഉയരത്തിൽ പോത്തിറച്ചി വില, കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശങ്ക

May 22, 2026

seena

പാലക്കാട് : സംസ്ഥാനത്ത് പോത്തിറച്ചി വില എക്കാലത്തെയും ഉയർന്ന നിലയിൽ. കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുത്തനെ കുറഞ്ഞതോടെ രണ്ട് മാസം മുൻപ് കിലോഗ്രാമിന് ₹320 മുതൽ ₹380 വരെ ഉണ്ടായിരുന്ന പോത്തിറച്ചി വില ഇപ്പോൾ പല വിപണികളിലും ₹400 മുതൽ ₹450 വരെയായി ഉയർന്നു. ബക്രീദ് അടുത്തെത്തുന്നതിനാൽ ആവശ്യകത കൂടാനിരിക്കെ, വരും ദിവസങ്ങളിൽ വില വീണ്ടും കുതിച്ചുയരാനിടയുണ്ടെന്നാണ് വ്യാപാരികളുടെയും, ഉപഭോക്താക്കളുടെയും ആശങ്ക.

കന്നുകാലി ലഭ്യതയിൽ ഉണ്ടായ വൻ കുറവും ഗതാഗതത്തിനിടെ നേരിടുന്ന തടസ്സങ്ങളും ഇന്ധനവില വർധനയും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വ്യാപാരികളുടെ വിശദീകരണം. കേരള കാറ്റിൽ മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളുടെ അഭിപ്രായപ്രകാരം, സംസ്ഥാനത്തേക്ക് എത്തുന്ന കന്നുകാലി ലോറിയുകളുടെ എണ്ണം കഴിഞ്ഞ മാസങ്ങളിലായി 75 ശതമാനത്തോളം കുറഞ്ഞു. “മുമ്പ് ആഴ്ചയിൽ ഏകദേശം 400 ലോഡ് കന്നുകാലികൾ എത്തിയിരുന്നപ്പോൾ ഇപ്പോൾ അത് 100 ലോഡിനടുത്തേക്ക് ചുരുങ്ങി. സാധാരണ വരവിന്റെ 20 ശതമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ അവസ്ഥ വിപണിയിലെ ലഭ്യതയെയും വിലസ്ഥിരതയെയും തകർത്തു,” വ്യാപാരികൾ പറയുന്നു. “ഇങ്ങനെ ഒരു വില ഇതിനുമുൻപൊന്നും കണ്ടിട്ടില്ല. മാടുകളുടെ വരവ് കുറവാണെന്നാണ് കടക്കാർ പറയുന്നത്. ഈ അവസ്ഥയിൽ ബക്രീദിന് വില ഇനിയും കൂടാൻ സാധ്യത കാണുന്നുളളൂ,” പാലക്കാട് പെരിങ്ങോട് സ്വദേശി തെരമംഗലത്ത് അലി പറയുന്നു.

മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കന്നുകാലികൾ എത്തിക്കുന്നത്. “പോത്തിറച്ചി കയറ്റുമതി കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള നിരവധി കശാപ്പുശാലകൾ അടുത്തിടെ ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് കേരളത്തിലേക്കുള്ള ലഭ്യത കാര്യമായി കുറച്ചു,” അസോസിയേഷൻ ജനറൽ സെക്രട്ടറി എ കെ യൂസഫ് പറഞ്ഞു. ദേശീയപാതകളിൽ ചില “ഗോരക്ഷ” സംഘങ്ങളുടെ പേരിൽ വാഹനങ്ങൾ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. ഇതുമൂലം മാടുകളെ കൊണ്ടുവരുന്നത് വൈകുകയും സാമ്പത്തിക നഷ്ടം വർധിക്കുകയും ചെയ്യുന്നതായും അവർ പറയുന്നു. സംസ്ഥാനത്തെ കന്നുകാലി വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വ്യാപാരികൾ, ഡ്രൈവർമാർ, കശാപ്പുതൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ ഉൾപ്പെടെ 82,000ത്തിലേറെ പേരുടെ ഉപജീവനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ടോൾ നിരക്കുകളും ഡീസൽ വിലയും കൂടിയതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി പരിഹരിക്കാൻ പുതിയ യുഡിഎഫ് സർക്കാരിനെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ബക്രീദിന് മുമ്പ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പോത്തിറച്ചി വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...