തൃശൂർ: ഗുരുവായൂർ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിനു സമീപമുള്ള വീട്ടിൽ നിന്നു കഴിഞ്ഞ എട്ടിനു 10 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ യുവാവ് പിടിയിൽ. കുന്നകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (36) ആണ് പിടിയിലായത്. പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
സംഭവത്തിനു പിന്നാലെ മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണുന്ന സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 11ാം തീയതി രാവിലെ 8 പവൻ സ്വർണവും മാപ്പ് പറഞ്ഞുള്ള മോഷ്ടാവിന്റെ കത്തും വീടിനു മുന്നിൽ നിന്നു കിട്ടി.
കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ. ബുഷറയും ഭർത്താവ് ഡോ. അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറോയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ഒരു ദിവസം കഴിഞ്ഞാണ് മോഷണ വിവരം വീട്ടുകാർ അറിഞ്ഞത്. ബാൽക്കണി വാതിൽ തള്ളിത്തുറന്നാണ് അകത്തു കടന്നതെന്നു പ്രതി പൊലീസിനോടു പറഞ്ഞു.
നേരത്തേയും മോഷണം അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതി ജയിൽവാസം അനുഭവിച്ചിട്ടുള്ളതായി പൊലീസ് പഞ്ഞു. ഇയാൾ 4 വർഷത്തോളം ഗുരുവായൂർ ദേവസ്വത്തിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു.




















