ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരില്‍ ദലിത് സമുദായത്തില്‍പ്പെട്ട 18 വയസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ കൗമാരക്കാരന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
മരിച്ച കേതന്‍ ലാല്‍ കഴിഞ്ഞ ആറ് മാസമായി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കേതന്‍ തന്റെ സുഹൃത്ത് ദിവാകര്‍ ഡിമ്രിക്കൊപ്പം അവളുടെ ഗ്രാമമായ ഖോല്‍ഗഢിലേക്ക് പോയി. ഈ സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും ഒരു മുറിയില്‍ പൂട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ കേതന്റെ പിതാവ് ധന്‍പാല്‍ ലാലിനെ പെണ്‍കുട്ടിയുടെ പിതാവ് ഫോണ്‍ വിളിക്കുകയും മകനെ വന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്ഥലത്തെത്തിയ ധന്‍പാല്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കേതനെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കൊലപാതകക്കുറ്റം, എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) എന്നീ നിയമങ്ങള്‍ പ്രകാരം കേസെടുത്തു. പരിക്കേറ്റ കേതന്റെ സുഹൃത്ത് ദിവാകറിനെ ബൗരാരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാന സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. 2025 ഒക്ടോബറില്‍ ഗ്രേറ്റര്‍ നോയിഡയില്‍ കൗമാരക്കാരനായ ഒരു ദലിതന്‍ തന്റെ ജന്മദിനത്തിലാണ് മര്‍ദനമേറ്റ് മരിച്ചത്. ഉന്നത ജാതിയില്‍പ്പെട്ട ആളുകളാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. അതേ മാസം ആദ്യം യുപിയിലെ റായ്ബറേലി ജില്ലയില്‍ 38 കാരനായ ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. ‘ഡ്രോണ്‍ കള്ളന്‍’ എന്ന് തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം ഇയാളെ തല്ലിക്കൊന്നത്. അക്കാലത്ത് കള്ളന്മാര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകള്‍ അടയാളപ്പെടുത്തുന്നു എന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2026 മെയ് മാസത്തില്‍ യുപിയിലെ പ്രതാപ്ഗഢ് ജില്ലയില്‍ 17 വയസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തിരുന്നു.




















