തമിഴ് സിനിമയ്ക്ക് പുതിയൊരു ദൃശ്യഭാഷ പകര്‍ന്നു നല്‍കിയ സംവിധായകനാണ് പി ഭാരതി രാജ. ഗ്രാമീണതയുടെ നൈര്‍മ്മല്യവും മണ്ണിന്റെ മണവും സാധാരണ മനുഷ്യരുടെ ജീവിതവും ഭാരതിരാജ കാമറക്കണ്ണുകളിലൂടെ അഭ്രപാളികളിലേക്ക് പകര്‍ത്തിയത്, തമിഴക ആസ്വാദക മനസ്സുകളിലേക്കാണ് ചേക്കേറിയത്. സ്റ്റുഡിയോയുടെ നാല് ചുമരുകള്‍ക്ക് വെളിയിലേക്ക് കൊണ്ടുപോയ, കാഴ്ചയുടെ പുതിയ വിതാനം തീര്‍ത്ത സംവിധായകന്‍ കൂടിയാണ് ഭാരതിരാജ. ‘സംവിധായകരുടെ തലൈവൻ’ എന്നർത്ഥം വരുന്ന ‘ഇയക്കുനാർ ഇമയം’ എന്നാണ് തമിഴ് സിനിമാലോകത്ത് ഭാരതിരാജ അറിയപ്പെടുന്നത്.
ഇപ്പോഴത്തെ തേനി ജില്ലയില്‍ 1942 ഓഗസ്റ്റ് 23 നാണ് ഭാരതിരാജയുടെ ജനനം. 1977 ല്‍ കമല്‍ഹാസന്‍, ശ്രീദേവി, രജനീകാന്ത് എന്നിവരെ മുഖ്യവേഷത്തില്‍ അണിനിരത്തി, പുറത്തിറങ്ങിയ 16 വയതിനിലേ ആണ് ഭരതിരാജ സംവിധാനം ചെയ്ത ആദ്യ ചിത്രം. മികച്ച സംവിധായകനും മികച്ച നടന് കമല്‍ഹാസനും അടക്കം സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ പതിനാറു വയതിനിലേയിലൂടെ പുതിയൊരു സംവിധായക പ്രതിഭ കൂടി തമിഴകത്ത് ഉദയം കൊള്ളുകയായിരുന്നു. എസ് ജാനകിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ്, കമല്‍ഹാസന് ഫിലിം ഫെയര്‍ അവാര്‍ഡ്, ശ്രീദേവിക്ക് മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം എന്നിവയും ലഭിച്ചു.
1978 ല്‍ ചുകപ്പു റോജാക്കള്‍, കിഴക്കേ പോകും റെയില്‍ എന്നീ ചിത്രങ്ങളും 1979 ല്‍ പുതിയ വാര്‍പ്പുകള്‍, നിറം മാറാത പൂക്കള്‍ എന്നീ സിനിമകളും അണിയിച്ചൊരുക്കി. നിഴല്‍കള്‍, അലൈകള്‍ ഓവതില്ലൈ, ടിക് ടിക് ടിക് , ഒരു കൈതിയന്‍ ഡയറി, മുതല്‍ മര്യാദൈ, കടലോര കവിതൈകള്‍, വേദം പുതിയത്, നാടോടിത്തെന്റല്‍, കിഴക്ക് ചീമയിലൈ, തുടങ്ങിയവ ഭാരതിരാജയുടെ ഹിറ്റ് സിനിമകളാണ്. 2020 ഭാരതിരാജ അഭിനയിച്ച മീണ്ടും ഒരു മര്യാദൈ ആണ് അദ്ദേഹം അവസാനം സംവിധാനം ചെയ്ത സിനിമ.
രജനീകാന്ത്, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍ തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാരതിരാജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധാനത്തിനു പുറമേ, കാമറയ്ക്ക് മുന്നിലും ഭാരതിരാജ തിളങ്ങി. മലയാളത്തില്‍ മോഹന്‍ലാലിന്റെ തുടരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ റോളിലാണ് ഭാരതിരാജ തുടരും ചിത്രത്തില്‍ അഭിനയിച്ചത്. ആയുധ എഴുത്ത്, പാണ്ടിനാട്, ഈശ്വരന്‍, തിരുച്ചിത്രംബലം, മഹാരാജ തുടങ്ങിയ സിനിമകളും വേഷമിട്ടിട്ടുണ്ട്.
പുലവര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഭാരതിരാജ അഭിനയിച്ചത്. ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സിനിമാ രംഗത്തു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2004 ല്‍ രാജ്യം ഭാരതിരാജയ്ക്ക് പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രലീലാവതി. ജനനി രാജ്കുമാര്‍, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ എന്നിവരാണ് മക്കള്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മകന്‍ മനോജ് ഹൃദയാഘാതം മൂലം മരിച്ചതിനെത്തുടര്‍ന്ന് ഭാരതിരാജ, മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലായിരുന്നു.



















