മേജർ രവിയും മോഹൻലാലും ഒന്നിച്ച് വീണ്ടുമെത്തുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഇക്കാര്യത്തിൽ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മേജർ രവി. മോഹൻലാൽ ചിത്രം ഉണ്ടാകുമെന്ന് മേജർ രവി ഉറപ്പിച്ചു പറയുന്നു. സിനിമയ്ക്ക് പുതിയ നിർമാതാവിനെ ലഭിച്ചുവെന്നും കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതു പോലെയല്ല, മോഹൻലാൽ ചിത്രം വന്നിരിക്കുമെന്നും മേജർ രവി പറഞ്ഞു.
മേക്ക് സെന്‍സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പഹൽഗാം ബേസ്ഡ് സിനിമയാണ്. ഇനിയിപ്പോള്‍ അത് തുറന്നങ്ങ് പറയാം. എന്നോട് ലാല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അണ്ണാ, വൃഷഭ പോലെയുള്ള എന്‍റെ രണ്ട് മൂന്ന് പടങ്ങള്‍ തുടങ്ങിവച്ചിട്ട് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.
അപ്പോള്‍ നല്ലൊരു പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ അത് തുടങ്ങരുത് എന്ന്. ശരിയെന്ന് ഞാനും പറഞ്ഞു. ഞാന്‍ നാല് മാസമായിട്ട് ലാലുമായിട്ട് ഈ പടത്തെക്കുറിച്ച് സംസാരിച്ചിട്ട് പോലുമില്ല. പക്ഷേ ഞാന്‍ എന്‍റെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഇടയിലും അത് നടത്തിയിരുന്നു. സ്റ്റോറിയെല്ലാം ബോള്‍ഡ് ആക്കി, പട്ടാളത്തിന്‍റെ പെര്‍മിഷന്‍ എടുത്തു, എല്ലാം ക്ലിയര്‍ ആക്കി.
ഇപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പ്രൊഡ്യൂസര്‍ വന്നിട്ടുണ്ട്. കന്നഡയില്‍ നിന്നാണ് വരുന്നത്. ഞങ്ങള്‍ ഈ പ്രൊജക്റ്റ് ചെയ്യും. കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതു പോലെയല്ല. ഈ സിനിമ വന്നിരിക്കും. മനുഷ്യത്വത്തിന്‍റെ ഒരു കഥ അതില്‍ ഉണ്ടാകും. ഒപ്പം പ്രതികാരത്തിന്‍റെ ഒരു പീക്കും.
ഒരു കഥ എങ്ങനെ വരും എന്നുള്ളത് നിങ്ങൾ പടം കാണുമ്പോഴേ അറിയാൻ പറ്റുകയുള്ളൂ. ഞാൻ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് കഥ പറയുന്നത്”.- മേജര്‍ രവി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് തുടങ്ങിയ സെെനിക മുന്നേറ്റങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിന് ‘പഹൽഗാം ഒപി സിന്ദൂർ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ സിനിമയിൽ, മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.




















