എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും. പത്തരയോടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി വിശദമായ ചോദ്യാവലി ഇ ഡി തയ്യറാക്കിയിട്ടുണ്ട്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പടെ ഇഡി ചോദിച്ചറിയും.
കഴിഞ്ഞ 15 ന് ഹാജരാകണമെന്ന് കാട്ടി വീണയ്ക്ക് ഇ.ഡി. സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി വീണ ഒഴിവുതേടി. പിന്നീടാണ് 17 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. സമന്‍സ് പുതുക്കി അയച്ചത്. സി.എം.ആര്‍.എല്ലില്‍നിന്ന് 2.78 കോടി അനധികൃതമായി കൈപ്പറ്റി എന്നാണ് ഇ.ഡി. കേസ്. സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന കണ്ടെത്തലില്‍ വീണയുടെ മറുപടി എന്തെന്ന് അന്വേഷണ സംഘം ചോദിച്ചറിയും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്.
പണം വിനിയോഗിച്ചരീതി, നിക്ഷേപമോ സ്വത്തുക്കള്‍ വാങ്ങലോ നടത്തിയിട്ടുണ്ടോ, എംപവര്‍ ഇന്ത്യയില്‍ നിന്നും എടുത്ത 50 ലക്ഷത്തിന്റെ വായ്പ സംബന്ധിച്ച വിവരങ്ങള്‍, ഇല്ലാത്ത സേവനത്തിന് വന്‍ തുക കൈപ്പറ്റിയെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തലിലെ പ്രതികരണം, വന്‍ തുക ലഭിക്കാന്‍ സിഎംആര്‍എല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ചിഡിഎഫ്സി ബാങ്ക് അക്കൗണ്ടിന് പുറമേ എത്ര അക്കൗണ്ടുകള്‍ ഉണ്ട്, അബുദാബിയില്‍ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇ ഡി വീണയില്‍ നിന്ന് വിശദീകരണം തേടും.
ഇന്നലെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും എംപവര്‍ വീണയ്ക്ക് വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.
ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു.



















