‘പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം’; ഹൈക്കോടതി

Jun 18, 2026

seena

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമായി യുഡിഎഫ് സർക്കാർ പുതുതായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പൊതുതാത്പര്യ ഹർജിയിൽ വാദം പൂർത്തിയാക്കി കേരള ഹൈക്കോടതി വിധി പറയാൻ മാറ്റി. ഈ പദ്ധതി നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ ആനുകൂല്യം സാധാരണക്കാരായ അധ്വാനിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്നും ഇത് സർക്കാരിന്റെ പ്രഖ്യാപിത നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.

“തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഒരു വാഗ്ദാനമെങ്കിലും അവർ ഇപ്പോൾ കൃത്യമായി പാലിച്ചല്ലോ,” പദ്ധതിയുടെ വേഗതയെയും സാമ്പത്തിക ബാധ്യതയെയും ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നികുതിദായകനും പൊതുപ്രവർത്തകനുമായ മുഹമ്മദ് ഫിർദൗസ് എന്ന വ്യക്തിയാണ് സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

ഭരണഘടനാ ലംഘനമെന്ന ഹർജിക്കാരന്റെ വാദം

യാതൊരുവിധ വരുമാന പരിധിയോ, താമസ യോഗ്യതയോ അല്ലെങ്കിൽ പ്രത്യേക സാമൂഹിക പിന്നോക്കാവസ്ഥയോ മാനദണ്ഡമാക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും ഒരേപോലെ സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ കടുത്ത ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

കൂടാതെ, ഈ പദ്ധതി വഴി സംസ്ഥാന ഖജനാവിന് പ്രതിദിനം 2 കോടി രൂപയോളവും പ്രതിവർഷം 800 കോടി രൂപയോളവും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. പുതിയ സർക്കാർ അധികാരമേറ്റയുടൻ അതീവ വേഗതയിൽ ആവശ്യത്തിന് പഠനങ്ങൾ നടത്താതെയാണ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയതെന്നും ഹർജിയിൽ കുറ്റപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി കേരളം

എന്നാൽ ഹർജിക്കാരന്റെ വാദങ്ങളെ സർക്കാർ അഭിഭാഷകൻ പ്രതിരോധിച്ചു. ഡൽഹി, പഞ്ചാബ്, കർണ്ണാടക, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ സമാനമായ വനിതാ സൗജന്യ യാത്രാ പദ്ധതികൾ വർഷങ്ങളായി വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ഇത്തരം പദ്ധതികൾ വലിയ പങ്കാണ് വഹിക്കുന്നത്. ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ പൂർണ്ണമായി കേട്ടതിനു ശേഷം പൊതുതാത്പര്യ ഹർജിയിൽ അന്തിമ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിവെച്ചു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...