‘ഞാനാണ് ഡിഎച്ച്എസ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്’; ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന, കസേരകളി തുടരുന്നു

Jun 20, 2026

seena

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ( ഡിഎച്ച്എസ്) ആസ്ഥാനത്ത് കസേരയെച്ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു. തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ( കെഎടി) ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാന്‍ ഡോ. കെ ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തി. അതിനിടെ സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ചുമതല ഏറ്റെടുത്ത ഡോ. വി മീനാക്ഷ ഭരണം തുടങ്ങി. വകുപ്പിലെ ദീര്‍ഘാവധികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ഡോ. വി മീനാക്ഷിയുടെ ആദ്യ സര്‍ക്കുലര്‍ പുറത്തുവന്നു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടരുന്ന അടിയന്തര സാഹചര്യത്തിലാണ് നിര്‍ദേശം.

അതിനിടെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി താന്‍ തള്ളിക്കയറാന്‍ ഇല്ലെന്ന് റീന പറഞ്ഞു. ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയ റീന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.’ കോടതി വിധി അനുസരിച്ചാണ് വന്നത്. ഹൈക്കോടതി വരേണ്ട എന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഞാനാണ് ഡിഎച്ച്എസ് എന്ന് പറഞ്ഞിട്ടുണ്ട്. അത് അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.’- റീന പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ പദവിയുമായി ബന്ധപ്പെട്ട് മറ്റൊരു ഉത്തരവ് ഇറക്കിയാല്‍ മാത്രമേ സാങ്കേതികമായി ഡിഎച്ച്എസ് പദവിയില്‍ തുടരാന്‍ കഴിയുകയുള്ളൂ എന്ന സര്‍ക്കാര്‍ വാദം ചോദിച്ചപ്പോള്‍ അത് പറയേണ്ടത് താനല്ലെന്നും കെഎടിയിലാണ് പറയേണ്ടതെന്നും റീന മറുപടി പറഞ്ഞു.

‘കോടതി വിധിക്ക് മീതെ നൂലാമാലകള്‍ ഉണ്ടോ ഇല്ലയോ എന്നെനിക്ക് അറിയില്ല. വിധി നടപ്പിലാക്കിയ ഉദ്യോഗസ്ഥന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം കെഎടിയുടെ വിധിയെയാണ് മറ്റെന്തിനേക്കാളും വില കൊടുക്കുന്നത്. ആരും ഇല്ലാത്തവര്‍ക്ക് നീതിന്യായവ്യവസ്ഥ കൂടെ ഉണ്ടാവുമെന്ന് കരുതുന്ന ആളാണ് ഞാന്‍. നീതിന്യായവ്യവസ്ഥ പറയുന്നതില്‍ മുഴുവനായി കീഴ്‌പ്പെട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥയാണ് ഞാന്‍. അതിന് മുകളില്‍ സാങ്കേതികത്വം ഉണ്ടോ എന്ന് പറയേണ്ടത് കെഎടിയാണ്. ഞാനല്ല’- റീന കൂട്ടിച്ചേര്‍ത്തു.

‘ഒരു പ്രത്യേക സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്ന ശീലം എനിക്ക് പണ്ടുമുതലേ ഇല്ല, ഇപ്പോഴുമില്ല. ഈ ഓഫീസിലെ ക്ലര്‍ക്കുമാരുടെ സീറ്റിലും ഞാന്‍ ഇരുന്നിട്ടുണ്ട്. മറ്റു ഉദ്യോഗസ്ഥരുടെ സീറ്റിലും ഇരുന്നിട്ടുണ്ട്. എനിക്ക് എവിടെയെങ്കിലും ഇരിക്കാന്‍ സാധിച്ചാല്‍ എന്റെ കുറെയധികം പെന്റിങ് വര്‍ക്കുകള്‍ ഉണ്ട്. അത് ഞാന്‍ തീര്‍ക്കും. തീര്‍ച്ചയായി ഞാന്‍ തള്ളിക്കയറാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റൊരാളാണ് ഡിഎച്ച്എസ് എന്ന് സര്‍ക്കാര്‍ പറയുന്നു. ആ ഡിഎച്ച്എസിനോട് നിര്‍ദേശങ്ങള്‍ ഉണ്ടാവും. ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം അസന്നിഗ്ധ ഘട്ടമാണ്. ഈ സമയത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഒരു കല്ലുകടിയായി ഇടയില്‍ കയറി തള്ളിക്കയറാന്‍ ഞാനില്ല. പെന്റിങ് വര്‍ക്ക് പൂര്‍ത്തിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ആരോഗ്യവകുപ്പ് നീണ്ട് പരന്ന് കിടക്കുന്ന വകുപ്പാണ്. എനിക്ക് ഇപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കുന്നുണ്ട്’- കെ ജെ റീന വ്യക്തമാക്കി.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...