ന്യൂഡൽഹി: പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങവേ സദസിലിരുന്ന് കയ്യടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ് ജോർജും സദസിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.
കഴിഞ്ഞവർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്ന അതേദിവസമാണ് പദ്മഭൂഷൺ പുരസ്കാര വാർത്തയെത്തിയത്. 1998 ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണും പി നാരായണന്, ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പത്മവിഭൂഷണും ഏറ്റുവാങ്ങി. തമിഴ്നാട്ടില്‍ നിന്നുള്ള മുന്‍ ടെന്നീസ് കളിക്കാരനായ ഡോ വിജയ് അമൃത്രാജ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. തമിഴ്നാട്ടില്‍ നിന്ന് തന്നെയുള്ള സാമൂഹിക പ്രവര്ത്തകന് ഡോ എസ് കെ എം മയിലാനന്ദന്‍, ഡോക്ടര്‍ ദത്രാത്തേയുദു നോരി എന്നിവരും പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി.



















