വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ആണ് ശക്തമായ രണ്ട് ഭൂചലനങ്ങൾ സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. കരീബിയൻ തീരമേഖല കേന്ദ്രീകരിച്ചാണ് ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് കാരക്കാസിലെ പ്രമുഖ ജനവാസ മേഖലകളായ അൽതാമിറ, കാരിക്വാവോ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കുകളും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്തായിരുന്നു ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മോറോണിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. ഭൂചലനത്തിന് പിന്നാലെ വെനിസ്വേല, അരൂബ, ബോണയർ, കുറകാവോ തുടങ്ങിയ തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും സുനാമി തിരമാലകൾക്കും സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.



















