ഇ20 പെട്രോള്‍ മൈലേജ് കുറയ്ക്കും; ഒടുവില്‍ സമ്മതിച്ച് കേന്ദ്രം

Jul 11, 2026

seena

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ വിതരണം ചെയ്യുന്ന 20 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ20’ പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. എഥനോള്‍ മിശ്രിത ഇന്ധനവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കിടയില്‍ ഉയരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഈ തുറന്നുപറച്ചില്‍. ചില വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ മൈലേജില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍ ഒരു ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ മൈലേജ് എന്നത് ഒരു ഘടകം മാത്രമാണെന്നും സര്‍ക്കാര്‍ ന്യായീകരിക്കുന്നു.

വിഷയത്തില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും നിലപാട് വ്യക്തമാക്കി. പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ എഥനോളിന്റെ കലോറി മൂല്യം കുറവാണെന്നത് വസ്തുതയാണെന്നും, അതിനാല്‍ എഥനോളിന്റെ അളവ് കൂടുമ്പോള്‍ മൈലേജില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കാമെന്നും അദ്ദേഹം സമ്മതിച്ചു. എങ്കിലും നഗരങ്ങളിലെ ഗതാഗതക്കുരുക്കും ഡ്രൈവിങ് രീതികളും മൈലേജിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഫ്‌ളെക്‌സ്-ഫ്യുവല്‍ എന്‍ജിന്‍ സാങ്കേതികവിദ്യയിലേക്ക് രാജ്യം മാറുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി എന്‍ജിന്‍ കേടുവരുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും വാഹന നിര്‍മ്മാതാക്കളും നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ഇ20 ഇന്ധനം രാജ്യത്ത് നിര്‍ബന്ധമാക്കിയത്. ചില പഴയ വാഹനങ്ങളില്‍ ഇന്ധന ചോര്‍ച്ച തടയാന്‍ ഉപയോഗിക്കുന്ന വാഷറുകള്‍ മെറ്റലിന് പകരം റബ്ബര്‍ ആക്കി മാറ്റേണ്ടതുണ്ട്. ഇതിനായി വാഹനങ്ങള്‍ സര്‍വീസിന് എത്തിക്കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കാതെ ഈ ഭാഗങ്ങള്‍ മാറ്റിനല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പെട്രോളില്‍ എഥനോള്‍ ചേര്‍ത്തിട്ടും ഇ20 ഇന്ധനത്തിന് സാധാരണ പെട്രോളിന്റെ അതേ വില ഈടാക്കുന്നതിനെക്കുറിച്ചും മന്ത്രാലയം വിശദീകരണം നല്‍കി. കര്‍ഷകരെ സഹായിക്കുന്നതിനായി എഥനോളിന് സര്‍ക്കാര്‍ നിശ്ചിതവും ലാഭകരവുമായ വിലയാണ് നല്‍കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുനില്‍ക്കുന്ന സമയങ്ങളില്‍ പെട്രോളിനേക്കാള്‍ വില എഥനോളിന് വരാറുണ്ട്. അതുകൊണ്ട് തന്നെ ഇ20 പെട്രോളിന് സാധാരണ പെട്രോളിനേക്കാള്‍ വില കുറവായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ധന ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും എഥനോള്‍ മിശ്രിതം അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍.

cake tower new
LATEST NEWS
കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ ‘വഴിയാധാരം’; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ ‘വഴിയാധാരം’; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പരാതി. കൊറോ ഹെല്‍ത്തിന് പിന്നാലെ കൊച്ചി...