ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലിന് നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ ഡെപ്യൂട്ടി അംബാസഡര്‍ മുഹമ്മദ് ജാവേദ് ഹൊസൈനിയെയെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചത്.
‘മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ സംഘര്‍ഷങ്ങള്‍ ഉടനടി അവസാനിപ്പിക്കാനും, നയതന്ത്ര ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണം’ എന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു. ആറ് ഇന്ത്യക്കാരും രണ്ട് യുക്രൈന്‍ സ്വദേശികളും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
ഒമാന്റെ പ്രാദേശിക സമുദ്രാതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന ‘മൊംബാസ’ (Mombasa), ‘ബാഹിയ’ (Bahia) എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ ‘മൊംബാസ’ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. സ്വന്തം ഭൂപ്രദേശവും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


















