ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ. പ്രഭാൽ പ്രതാപ് സിങ്, ചന്ദർ ഭാൻ എന്നീ നിയമ വിദ്യാർഥികളാണ് അറസ്റ്റിലായത്. ലഖ്നൗ സർവകലാശാലയിലെ വിദ്യാർഥികളാണ് ഇവർ. ഡൽഹി പൊലീസാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.
കോടതി നടപടികൾ തടസ്സപ്പെടുത്തി, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിയിൽ തടസ്സമുണ്ടാക്കി, സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു തുടങ്ങിയ വകുപ്പുകളാണ് നിയമ വിദ്യാർഥികൾക്കെതിരെ ചുമത്തിയത്. ജൂലായ് 10-നാണ് സുപ്രീംകോടതിയിൽ കേസിനാസ്പദമായ സംഭവമുണ്ടായത്. സ്വന്തം കേസിൽ ഹാജരായ പ്രഭാൽ പ്രതാപ് സിങ്, ലഖ്നൗ എസിപിക്കെതിരേ എഫ്ഐആർ. രജിസ്റ്റർചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ആക്രോശിച്ചു.

‘‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ’’ എന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ ചോദിച്ചു. പിന്നാലെ പ്രഭാൽ പ്രതാപ് ചീഫ് ജസ്റ്റിസിനെതിരേ അധിക്ഷേപകരമായ പരാമർശം നടത്തുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്ക് നേരെ വലിച്ചെറിയുകയുമായിരുന്നു. പ്രഭാൽ പ്രതാപിനൊപ്പമുണ്ടായിരുന്നയാളാണ് ചന്ദർ ഭാൻ. രണ്ടുപേരും യുപി സ്വദേശികളാണ്. ഈ സംഭവത്തിൽ സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.


















