കണ്ണൂർ: പൂഴി മണ്ണ് ശേഖരിച്ച് വ്‌ൽക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിന് പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലൻസിന്റെ പിടിയിലായി. തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനെയാണ് (49) വിജിലൻസ് സംഘം ഇന്നലെ വൈകുന്നേരം രാസപദാർത്ഥം പുരട്ടിയ പണവുമായി ഇരിണാവ് ജംഗ്ഷന് സമീപത്തുനിന്ന് കയ്യോടെ പിടികൂടിയത്.
ചെറുകുന്ന് സ്വദേശിയായ പരാതിക്കാരൻ പൂഴി മണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള ലൈസൻസിനായി 2025 ജൂണ്‍ മാസത്തിലാണ് കണ്ണൂര്‍ മൈനിംഗ് ആന്റ് ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ ഫയലിൽ മനഃപൂർവ്വം കാലതാമസം വരുത്തിയതോടെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് ഈ മാസം എട്ടിന് രേഖകളുമായി ഓഫീസിലെത്തിയ പരാതിക്കാരനോട് സൈറ്റ് പരിശോധനയ്ക്ക് ശേഷം അനുമതി നൽകാമെന്ന് പറഞ്ഞ് മിനറൽ റവന്യൂ ഇൻസ്പെക്ടർ ശ്രീധരൻ തിരിച്ചയച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്താതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 15-ന് പരാതിക്കാരൻ വീണ്ടും ഓഫീസിലെത്തി ശ്രീധരനെ കണ്ടു.
സൈറ്റ് ഇൻസ്പെക്ഷൻ നടത്തണമെങ്കിൽ തന്നെ ‘വേണ്ട രീതിയിൽ കാണണം’ എന്നും, ഇല്ലെങ്കിൽ ഫയൽ മുന്നോട്ട് പോകില്ലെന്നും വ്യക്തമാക്കിയ ശ്രീധരൻ 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് പരാതിക്കാരൻ അറിയിച്ചതോടെ, തുക 15,000 രൂപയായി കുറയ്ക്കുകയും ജൂലൈ 16-ന് പരിശോധനയ്ക്ക് എത്തുമ്പോൾ ഈ പണം കൈമാറണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ ഉടൻ തന്നെ വിജിലൻസ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ കെണിയൊരുക്കി.
ഇന്നലെ വൈകുന്നേരം 4.30 ഓടെ ഇരിണാവ് ജംഗ്ഷന് സമീപം വെച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലിപ്പണമായ 15,000 രൂപ വാങ്ങുന്നതിനിടെ ഒളിച്ചിരുന്ന വിജിലൻസ് സംഘം ശ്രീധരനെ വളയുകയും തുക പിടിച്ചെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.


















