കോട്ടയം: യുഡിഎഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ പാലാ നഗരസഭയുടെ ഭരണം യുഡിഎഫിന് നഷ്ടമായി. എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 12 പേർക്കു പുറമെ കോൺഗ്രസിലെ 4 അംഗങ്ങളും ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു.
ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോണ്‍ഗ്രസ് അംഗങ്ങള്‍. പാലായ്ക്ക് വേണ്ടിയുള്ള വികാരമാണ് അവിശ്വാസ പ്രമേയത്തില്‍ പ്രതിഫലിച്ചതെന്ന് വോട്ട് ചെയ്ത കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. സ്വതന്ത്രയായി വിജയിച്ച മായാ രാഹുലും അവിശ്വാസത്തെ പിന്തുണച്ചു.
നഗരസഭാധ്യക്ഷ ദിയാ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പാലാ നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്.
എല്‍ഡിഎഫ് 12, യുഡിഎഫ് 14 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷി നില കോണ്‍ഗ്രസ്- 6 കേരളാ കോണ്‍ഗ്രസ്- 3 സ്വതന്ത്ര മുന്നണി- 3 കെ.ഡി.പി.- 1, സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിന്റെ പിന്തുണയും കൂടി ഉള്‍പ്പെടുന്നതായിരുന്നു യുഡിഎഫ്.

















