ഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുണ്ടാകുന്ന തെറ്റുകള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ജഡ്ജിമാരായ പി എസ് നരസിംഹ, അലോക് അരാദേ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയം ഈ രീതിയില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്നു പറഞ്ഞ കോടതി വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിരന്തരം വിലയിരുത്തുമെന്നും കേന്ദ്രത്തോടു പറഞ്ഞു.
പരീക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാക്കുമ്പോള്‍ എങ്ങനെയാണ് ഡേറ്റയുടെ സംരക്ഷണം ഉറപ്പാക്കുക എന്ന് പറയാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് സ്വീകരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കേസ് ജൂലൈ 27ന് കോടതി വീണ്ടും പരിഗണിക്കും.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേസമയം പരീക്ഷാ ചോദ്യങ്ങള്‍ ചോരുന്നത് തടയാന്‍ കൂടുതല്‍ കര്‍ക്കശമായ നിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച ഭേദഗതികള്‍ ചര്‍ച്ച ചെയ്തേക്കും. സംഘടിതമായി പരീക്ഷാ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ നിലവിലുള്ളതിനേക്കാള്‍ കടുത്ത ശിക്ഷയും വന്‍തുക പിഴയും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2024-ല്‍ പാസാക്കിയ പബ്ലിക് എക്സാമിനേഷന് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ടില്‍ ഭേദഗതികള്‍ വരുത്തിയാണ് നിയമം കൂടുതല്‍ ശക്തമാക്കുക.


















