നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ചാലിയാർ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടുത്ത വയറുവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ഈ സമയത്ത് ഗൈനക്കോളജിസ്റ്റ് ലഭ്യമായിരുന്നില്ല. തുടർന്ന് ഇവരെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇതിനിടയിൽ ആശുപത്രിയിലെ ശുചിമുറിയിൽ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയും, നവജാതശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം ആരുമറിയാതെ കടന്നു കളയുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രി വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളാണ് ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ പൊലീസ് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ഫോറൻസിക് സംഘവും പൊലീസും ചേർന്ന് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.


















