ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറുടെ ഔദ്യോഗിക ചുമതല നിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ആറ്റിങ്ങലിലെ ഒരു പാരലൽ കോളേജിൽ അധ്യാപകൻ മർദിച്ചുവെന്ന പരാതിയുമായി അമ്മയ്ക്കൊപ്പം എത്തിയ 15 വയസ്സുള്ള പെൺകുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മെഡിക്കോ-ലീഗൽ കേസായതിനാൽ നിയമാനുസൃതമായി പോലീസിനെ അറിയിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഡോക്ടർ ശേഖരിക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മെഡിക്കോ-ലീഗൽ നടപടിക്രമങ്ങൾ പാലിക്കുന്നത് ഡോക്ടറുടെ നിയമപരവും ഔദ്യോഗികവുമായ ഉത്തരവാദിത്വമാണെന്ന് പറഞ്ഞു.
എന്നാൽ, ഈ നടപടികൾ നിർവഹിക്കുന്നതിനിടെ മുനിസിപ്പൽ ചെയർമാൻ അത്യാഹിത വിഭാഗത്തിൽ അനാവശ്യമായി ഇടപെട്ട് ഡോക്ടറുടെ ഔദ്യോഗിക ചുമതല നിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ഗുരുതരമായ വധഭീഷണി മുഴക്കുകയും ചെയ്തത് പൊതുജനാരോഗ്യ സംവിധാനത്തോടും നിയമവാഴ്ചയോടും ഉള്ള വെല്ലുവിളിയാണ്. ഇത്തരം സമ്മർദങ്ങളും നിയമാനുസൃത നടപടിക്രമങ്ങളിൽ നടത്തുന്ന അനാവശ്യ ഇടപെടലുകളും യഥാർത്ഥ പ്രതികൾ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും, അത് നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്തുന്ന ഗുരുതരമായ പ്രവണതയാണെന്നും കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്നും, ഡോക്ടർക്കെതിരെ അതിക്രമം നടത്തിയവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ച് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി കൈക്കൊള്ളണമെന്നും കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


















