ചണ്ഡീഗഢ്: മോശം ഫോമിൽ കളിക്കുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ മികവിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമത്തിനിടെ വെറും 91 പന്തിൽ അടിച്ചെടുത്തത് 233 റൺസ്! പഞ്ചാബിലെ ജില്ലാതല പോരാട്ടത്തിലാണ് താരത്തിന്റെ കത്തും ബാറ്റിങ്. പഞ്ചാബ് അന്തർ ജില്ലാ സീനിയർ ഏകദിന പോരാട്ടത്തിൽ 25 സിക്സും 15 ഫോറും സഹിതം അഭിഷേക് വെറും 91 പന്തിൽ 233 റൺസാണ് വാരിക്കൂട്ടിയത്. 256.04 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും താരം സ്വന്തമാക്കി. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.
അമൃത്‍സർ സീനിയർ ടീമിനു വേണ്ടിയാണ് താരം കളിക്കാനിറങ്ങിയത്. തരൺ താര ആയിരുന്നു എതിരാളികൾ. അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിൽ അമൃത്‍സർ ടീം 50 ഓവറിൽ അടിച്ചെടുത്തത് 533 റൺസ്!
മോശം ഫോമിലൂടെ കടന്നു പോകുന്ന താരത്തിനു വലിയ ആശ്വാസം നൽകുന്നതാണ് ഫോമിലേക്കുള്ള ഈ മടങ്ങി വരവ്. ഈ വർഷം ടി20 ബാറ്റർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തുടങ്ങിയ അഭിഷേക് നിലവിൽ മൂന്നാം റാങ്കിലേക്ക് വീണിരുന്നു. അടുത്തിടെ നടന്ന സിംബാബ്‍വെക്കെതിരായ ടി20 പരമ്പരയിൽ താരം അമ്പേ പരാജയമായിരുന്നു. 3 ഇന്നിങ്സുകളിൽ നിന്നു വെറും 11 റൺസ് മാത്രമാണ് നേടാനായത്. മാസങ്ങളായി താരം മോശം ഫോമിലാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് 131 റൺസ് മാത്രമായിരുന്നു നേടിയത്. ശരാശരി 26.2. അതിനു മുൻപ് അയർലൻഡിനെതിരായ പരമ്പരയിലും തീർത്തും നിറംമങ്ങി. 2 കളിയിൽ നിന്നു 49 റൺസ്. ശരാശരി 24.5. കഴിഞ്ഞ 10 അന്താരാഷ്ട്ര ടി20 പോരാട്ടത്തിൽ നിന്നു ഒരു അർധ സെഞ്ച്വറി മാത്രമാണ് താരത്തിനു നേടാൻ സാധിച്ചത്.
നേടിയ റൺസിനേക്കാൾ അഭിഷേകിന്റെ കാര്യത്തിൽ താരത്തിന്റെ പുറത്താകലുകളാണ് ടീമിനു കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. സിംബാബ്‍വെക്കെതിരായ 3 മത്സരങ്ങളിലും ബ്ലസിങ് മുസരബാനിയാണ് അഭിഷേകിനെ പുറത്താക്കിയത്. ആദ്യ മത്സരത്തിൽ ഓഫ് സ്റ്റംപിനു പുറത്തു പോയ പന്തിൽ അനാവശ്യമായി ബാറ്റ് വയ്ക്കാൻ നോക്കി ഡിപ്പിൽ സിംപിൾ ക്യാച്ച് നൽകി മടക്കം. രണ്ടാം പോരിൽ ഉയർന്നു വന്ന പന്ത് പ്രതിരോധിക്കാൻ ശ്രമിക്കവേ ബാക്ക്വേർഡ് പോയിന്റിൽ ക്യാച്ച്. മൂന്നാം പോരിൽ റൺസെടുക്കാൻ നോക്കുന്നതിനിടെ എഡ്ജായി കീപ്പർക്ക് ക്യാച്ച് നൽകി മടക്കം.
വ്യത്യസ്ത ഷോട്ടുകൾക്ക് ശ്രമിച്ചാണ് തുടരെ മൂന്ന് തവണയും താരം പുറത്തായത്. എന്നാൽ വരുത്തിയത് ഒരേ തെറ്റാണ്. ഓഫ് സ്റ്റംപിനു പുറത്തുവരുന്ന പന്തുകൾക്കെതിരെ കൃത്യമായ നിയന്ത്രണം കണ്ടെത്താൻ അഭിഷേകിനു സാധിച്ചില്ല. ടി20 ലോകകപ്പിൽ അഭിഷേകിനെ നിരന്തരം കുടുക്കിയ ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ ഓഫ് സ്പിൻ ഓപ്പണിങിലൂടെയാണ് സിംബാബ്‍വെ അദ്ദേഹത്തിനെതിരെ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞത്. ഇത്തവണ റാസയുടെ ഓവർ അഭിഷേക് അതിജീവിച്ചെങ്കിലും മുസരബാനിക്ക് മുന്നിൽ മൂന്ന് തവണയും വീണു.
ടി20 ലോകകപ്പിന് മുൻപ് താരത്തിന്റെ ബാറ്റിങ് ശരാശരി 37.05 ആയിരുന്നു. സ്ട്രൈക്ക് റേറ്റ് 195ന് അടുത്ത്. ലോകകപ്പിനു ശേഷം സ്ട്രൈക്ക് റേറ്റ് വെറും 19.04ലേക്ക് കൂപ്പുകുത്തി. സ്ട്രൈക്ക് റേറ്റ് 165 ആയും കുറഞ്ഞു. സ്വാഭാവികമായ അഗ്രസീവ് ശൈലിക്കും അതിനനുസരിച്ച് പുലർത്തേണ്ട സ്ഥിരതയ്ക്കും ഇടയിൽ സംശയത്തിലാണ്ട ഒരു ബാറ്ററുടെ ശരീര ഭാഷയാണ് കുറച്ചു കാലമായി അഭിഷേക് ക്രീസിൽ പ്രകടിപ്പിക്കുന്നത്.

















