സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ജനക്ഷേമ പദ്ധതികളിലൊന്നായ പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനായത് അഭിമാനകരമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഓരോ വകുപ്പും 100 ദിവസത്തിനുള്ളിൽ ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികൾ നടപ്പാക്കണമെന്ന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പ് നീണ്ടകാലമായി കെട്ടിക്കിടന്ന മുൻഗണനാ റേഷൻ കാർഡ് അപേക്ഷകൾ തീർപ്പാക്കി അർഹരായവർക്ക് എത്രയും വേഗം കാർഡുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ 50,000 കാർഡുകൾ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നടപടികൾ വേഗത്തിലാക്കിയതോടെ അത് 73,024 മുൻഗണനാ റേഷൻ കാർഡുകളായി ഉയർത്താൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. എ എ വൈ കാർഡുകൾ അനുവദിക്കുന്ന നടപടികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്.
പുതിയ കാർഡുടമകൾക്ക് ഈ മാസം മുതൽ തന്നെ മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലീഗൽ മെട്രോളജി, സപ്ലൈകോ എന്നിവ ഉൾപ്പെടെ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും 100 ദിന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമപദ്ധതികൾക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണക്കാല വിപണി ഇടപെടലുകൾക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ പ്രത്യേക ഫെയറുകളും വിപണി ഇടപെടലുകളും സംഘടിപ്പിക്കും. സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം ഓഗസ്റ്റിൽ തന്നെ വാങ്ങാൻ കാർഡുടമകൾക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്നും സപ്ലൈകോ മാവേലി സ്റ്റോറുകൾ വഴി 27 രൂപ നിരക്കിൽ അരി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സിവിൽ സപ്ലൈസ് കോർപ്പറേഷനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനുമായി പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ നടപ്പാക്കുമെന്നും തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മന്ത്രി അറിയിച്ചു.


















