കേരളത്തിൽ ചിക്കുൻഗുനിയ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. 105 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികൾ ഭൂരിഭാഗവും തിരുവനന്തപുരത്ത് നിന്നാണ്. ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കുൻഗുനിയ പരത്തുന്നത്. പകൽ കടിക്കുന്ന ഈ കൊതുകിനെതിരേ പുലർച്ചയും വൈകുന്നേരവും കൂടുതൽ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടർത്തുന്നത് ഈ കൊതുകുകളാണ്.
വെറുമൊരു പനിയല്ല ചിക്കുൻഗുനിയ
1952-ൽ ടാൻസാനിയയിലാണ് ചിക്കൻഗുനിയ ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെടുന്നത്. പെട്ടന്നുള്ള ഉയർന്ന പനി, സന്ധികളിൽ കടുത്ത നീർവീക്കം, വേദന (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ എന്നിവയിൽ), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളിൽ ചർമത്തിൽ ചൊറിച്ചിൽ എന്നിവയാണ് ചിക്കുൻഗുനിയയുടെ ലക്ഷണങ്ങൾ.
Makonda ഭാഷയില്‍ നിന്നാണ് ചിക്കുന്‍ഗുനിയ എന്ന വാക്ക് വരുന്നത്. ‘ വളഞ്ഞുപോകുക’ എന്നാണ് ഇതിനര്‍ഥം. അസഹ്യമായ സന്ധിവേദന മൂലം രോഗികള്‍ കുനിഞ്ഞിരിക്കുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. മിക്ക കേസുകളിലും രോഗം ഏഴ് മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചിലരില്‍ സന്ധി വേദന മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കാം.
ചിക്കുൻഗുനിയ പകരുമോ?
ചിക്കുന്‍ ഗുനിയ ഒരിക്കലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരില്ല. രോഗബാധിതനായ കൊതുകിൻ്റെ കടിയേറ്റാല്‍ മാത്രമേ ഈ രോഗം പകരുകയുള്ളൂ. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ഒരാള്‍ക്ക് ഒരു ആഴ്ചയോളം വൈറസിന്റെ ഉറവിടമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ സമയത്ത് കടിച്ചാല്‍ കൊതുകിന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ത്താന്‍ കഴിയും. അങ്ങനെയാണ് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരുന്നത്.
ലക്ഷണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നതിനാല്‍ ചിക്കുന്‍ഗുനിയ ഡെങ്കി പനിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ചിക്കുന്‍ ഗുനിയ വ്യത്യസ്തമാകുന്നത് അത് ഉണ്ടാക്കുന്ന സന്ധിവേദനയുടെ തീവ്രത കൊണ്ടാണ്. ലക്ഷണങ്ങൾ കണ്ടാൽ രോഗികൾ സ്വയം ചികിത്സ ഒഴിവാക്കി, ആരോഗ്യകേന്ദ്രത്തിൽ വൈദ്യസഹായം തേടണമെന്ന് അധികൃതർ അറിയിച്ചു. കൊതുകുൻ്റെ കടിയേറ്റ് നാല് മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ സാധാരണയായി പ്രത്യക്ഷപ്പെടുമെന്ന് WHO സ്ഥിരീകരിക്കുന്നു.
ചികിത്സ
പ്രത്യേക വാക്സിനോ വൈറസ് വിരുദ്ധ മരുന്നുകളോ ചിക്കുൻഗുനിയയ്ക്കില്ല. പാരസെറ്റമോൾ ഉപയോഗിച്ച് പനിയും വേദനയും കുറയ്ക്കാം. വേദനസംഹാരികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
പ്രതിരോധം
കൊതുകു നിവാരണ മരുന്നുകള്‍ ഉപയോഗിക്കുക.
കൊതുകിൻ്റെ ശല്യം കൂടുതലുള്ള സമയങ്ങളില്‍ കൈകൾ മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
വാതിലുകളിലും ജനലുകളിലും കൊതുകുതിരികള്‍ കത്തിച്ചുവയ്ക്കുക.
കമ്മ്യൂണിറ്റി ഫോഗിങ്: ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍, കൊതുകുകളുടെ എണ്ണം നിയന്ത്രിക്കാന്‍ അധികാരികള്‍ കീടനാശിനി ഫോഗിങ് ഉപയോഗിച്ചേക്കാം.
രോഗബാധിതർ കൊതുകുകടിയേൽക്കാതിരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും വേണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
വീടുകൾക്കുള്ളിലും പരിസരത്തും പ്രജനന സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം.
കൊതുകുകൾ പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.
2023-ലെ പൊതുജനാരോഗ്യ നിയമം അനുസരിച്ച്, വീടുകൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ തോട്ടങ്ങൾക്ക് ചുറ്റും കൊതുകുകൾ പെരുകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കണ്ടെത്തിയാൽ 10,000 രൂപ വരെ പിഴ ചുമത്തും.



















