പുനലൂർ: പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട്, മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. ശാരദ ശനിയാഴ്ച അർദ്ധരാത്രി 11.15-ഓടെയും രാമസ്വാമി ഞായറാഴ്ച പുലർച്ചെ രണ്ടിനെയുമാണ് മരിച്ചത്.
ശനിയാഴ്ച പുനലൂർ പൊലീസ് പ്രദേശത്തെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എം.എൽ.എ റോഡിലെ ലോഡ്ജ് മുറിയിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച പുനലൂർ മണിയാറുള്ള മൂത്ത മകൾ സജിനിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. അസുഖബാധിതയായ മകൾ പുത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്നേദിവസം തന്നെ ഇരുവരും പുനലൂരിലെ ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കളനാശിനി കഴിക്കുകയായിരുന്നു എന്നാണ് അനുമാനം. സംഭവം നടന്ന മുറിയിൽ നിന്നും കളനാശിനിയുടെ കുപ്പി പൊലീസ് കണ്ടെടുത്തു. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പുനലൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
മക്കൾ: സജിനി, മനോജ്, അശ്വതി.
മരുമക്കൾ: ശ്രീലത, ലിപിൻ, പരേതനായ ബാബു.



















