കൊല്ലം: വാടക തർക്കത്തെ തുടർന്ന് കൊല്ലം ചിതറയിൽ ദമ്പതികളുടെ വീട് ഉടമകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. എട്ടുവർഷമായി ഇവിടെ താമസിച്ചിരുന്ന അബ്‌ദുൽ വാഹിദ്, ഭാര്യ സുഹറ ബീവി എന്നിവരെ വീട്ടിൽ നിന്ന് മാറ്റിനിർത്താൻ ഉടമകൾ പൊലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിലുള്ള സമയത്താണ് കെട്ടിടം തകർത്തത്.
വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദമ്പതികൾ 10 ദിവസം മുമ്പ് കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. ഉത്തരവ് നിലനിൽക്കെയാണ് വീടും കടയും തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്. ഉടമകൾ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ അൻവർ, ദിൽവർ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. കിടപ്പാടം നഷ്ടമായ ദമ്പതികൾ തകർന്ന കെട്ടിടത്തിന് സമീപമാണ് രാത്രി കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി ഇവിടെ കല്ലേറുണ്ടായതായും കുടുംബം ആരോപിച്ചു.



















