ഒറ്റയടിക്കാണ് തനിക്ക് ജീവിതത്തിൽ തിരിച്ചറിവുകളുണ്ടായതെന്ന് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). അച്ഛൻ തനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ തനിക്ക് ഒരു കാര്യം പോലും ചെയ്യാൻ സാധിച്ചില്ലെന്നും കിച്ചു പറയുന്നു.

മച്ചാൻസ് വ്ലോഗ് എന്ന പോഡ്കാസ്റ്റിൽ ആണ് തന്റെ ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച് കിച്ചു പറഞ്ഞത്. “അച്ഛനുമായി ഞാനൊരു തവണ വഴക്ക് ആയിരുന്നു. എനിക്ക് വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തു. തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ ഒരു കാര്യം പോലും എനിക്ക് ചെയ്ത് കൊടുക്കാൻ പറ്റിയിട്ടില്ല. എനിക്ക് വേണ്ടത് ഇത്ര വരെ എനിക്ക് ചെയ്ത് തന്നു.
പക്ഷേ ഞാൻ അന്ന് അതുപോലും മനസിലാക്കിയെടുത്തില്ല. അതൊക്കെ എനിക്കിപ്പോഴും വലിയ കുറ്റബോധമായി മനസിൽ കിടപ്പുണ്ട്. അച്ഛൻ മദ്യപിച്ച് വന്നപ്പോൾ അങ്ങോട്ടുമിങ്ങോട്ടും സംസാരമായി. വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. പരമാവധി നിയന്ത്രിച്ച് വയ്ക്കുമായിരുന്നു ഞാൻ. ഞാൻ ഭയങ്കരമായി കൺട്രോൾ ചെയ്ത് നിർത്തും.

കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല, ഇല്ലാത്തപ്പോഴാണ് വില അറിയുന്നത് എന്ന് പറയില്ലേ. അങ്ങനെ വന്നൊരു ആളാണ് ഞാൻ. എനിക്ക് അറിയില്ലായിരുന്നു അത്. ഒറ്റയടിക്ക് ആണ് എനിക്ക് ഇതെല്ലാം മനസിലാകുന്നത്. എപ്പോഴും നമ്മൾ ഒറ്റയ്ക്ക് ആയിരിക്കും.
എപ്പോഴും ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടാകണമെന്നില്ല. ഞാൻ അങ്ങനെയൊരാളാണ്. എനിക്ക് പുറത്തേക്ക് ഒന്ന് പോകണമെങ്കിൽ ഒരു കൂട്ടുകാരനെങ്കിലും എന്റെ കൂടെ വേണം. അതാണിപ്പോൾ എനിക്ക് മാറ്റിയെടുക്കേണ്ടത്. ഒരു കാര്യവും ഒറ്റയ്ക്ക് എനിക്ക് ചെയ്യാൻ പറ്റത്തില്ല”.- കിച്ചു സുധി പറഞ്ഞു.


















