തിരുവനന്തപുരം: കേരളത്തിലെ പിഎസ്സി പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടൽ ശക്തമാക്കുന്നു. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതിനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്.

പിഎസ്സി ഭരണഘടനാ സ്ഥാപനമായതിനാൽ അതിനെതിരായ നടപടികളുടെ നിയമസാധ്യത സംബന്ധിച്ചാണ് ഗവർണർ നിയമോപദേശം തേടിയതെന്നാണ് ലോക്ഭവൻ വൃത്തങ്ങൾ പറയുന്നത്. രാഷ്ട്രപതി വിഷയം സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയുമോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് പിഎസ്സിയെ പിരിച്ചുവിടാൻ ഭരണഘടനാപരമായി സാധിക്കുമോയെന്നും ഗവർണർ പരിശോധിക്കുന്നുണ്ട്. നിലവിലെ സർക്കാർ നടപടികളിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണത്തിലും ഗവർണർ തൃപ്തനല്ലെന്നാണ് ലോക്ഭവൻ വൃത്തങ്ങളുടെ വിശദീകരണം.
രണ്ടുമാസമായി വിവാദം തുടരുന്ന സാഹചര്യത്തിലും കേസിൽ കാര്യമായ വഴിത്തിരിവുണ്ടായിട്ടില്ലെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു പരാതികൾ പരിശോധിച്ചുവരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
അതിനിടെ ചരിത്രത്തിലാദ്യമായി പോലീസ് പിഎസ്സിയുടെ പരീക്ഷാവിഭാഗത്തിലെത്തി രേഖകൾ പരിശോധിച്ചതും കേസിൽ നിർണായക നീക്കമായിരുന്നു. എന്നാൽ ഇതുവരെ സമഗ്രമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഗവർണർ നേരിട്ട് ഇടപെടൽ ശക്തമാക്കുന്നത്.



















