കൊച്ചി: പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ ഒന്നരയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. എൻ ജി ജോൺ എന്നാണ് ഔദ്യോഗിക നാമം. എന്നാൽ ജിയോ കുട്ടപ്പൻ എന്ന പേരിലാണ് സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്.
ആദ്യകാല സിനിമാ നിർമാണ-വിതരണക്കമ്പനിയായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. എഴുപതുകളിലെയും എൺപതുകളിലെയും ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു ജിയോ പിക്ചേഴ്സ്. ജിയോ കുട്ടപ്പൻ നിർമിച്ച മിക്ക സിനിമകളും തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറി. ജിയോ കുട്ടപ്പൻ നിർമിച്ചവയിൽ ഏറെയും ഐ വി ശശി സിനിമകളാണ്.

ഐ വി ശശിയുടെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നീ ചിത്രങ്ങൾ നിർമിച്ചു. ജെ. ശശികുമാറിന്റെ മിനിമോൾ, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, സുകുമാരനും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തിയ മണിരത്നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങി സിനിമകളുടെയും നിർമാതാവാണ്.
മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്സ്. ജോർജിന്റെ മകനാണ് ജിയോ കുട്ടപ്പൻ എന്ന എൻ ജി ജോൺ. എൺപതുകളുടെ അവസാനത്തോടെ ജിയോ പിക്ചേഴ്സ് സാമ്പത്തികമായി തകർന്നും. ഇതോടെ ചലച്ചിത്ര നിർമാണവും വിതരണവും പൂർണമായും അവസാനിപ്പിച്ച് കൊച്ചിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

മലയാളസിനിമയുടെ വിതരണ നിർമ്മാണ രംഗത്തെ ഏഴുപതിറ്റാണ്ടിന്റെ അനുഭവങ്ങൾ ക്രോഡീകരിച്ചതാണ് എൻ.ജി. ജോണിന്റെ ” സിനിമയും ഞാനും – 70 വർഷങ്ങൾ ” എന്ന പുസ്തകം. ആറ് വർഷം ഫിലിം ചേബർ പ്രസിഡണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ്ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


















