കാഠ്മണ്ഡു: സർവ്വതും വിഴുങ്ങിയ മലവെള്ളപ്പാച്ചിലിനും ചെളിക്കൂനകൾക്കും അടിയിൽ മൂന്ന് ദിവസത്തോളം മരണത്തോട് മല്ലടിച്ച ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ രസുവ ജില്ലയെ തകർത്തുകളഞ്ഞ മിന്നൽ പ്രളയത്തിലാണ് നാടിനെയാകെ കണ്ണീരണിയിച്ച അത്ഭുതകരമായ രക്ഷപ്പെടൽ നടന്നത്. ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി തകർന്നടിഞ്ഞ ടിമുവെ ഗ്രാമത്തിൽ നിന്നുമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആറുവയസ്സുകാരിയായ മനീഷ മഗറിനെ ജീവനോടെ കണ്ടെത്തിയത്.

ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പുകൾക്കായി തിരച്ചിൽ നടത്തുകയായിരുന്ന നേപ്പാൾ ആംഡ് പൊലീസ് ഫോഴ്സ് സംഘമാണ് ചെളിക്കൂനകൾക്കടിയിൽ നിന്ന് നേർത്ത ഞരക്കവും കരച്ചിലും കേട്ടത്. ശബ്ദം കേട്ട ഭാഗത്തേക്ക് പാഞ്ഞെത്തിയ സേനാംഗങ്ങൾ അതീവ ജാഗ്രതയോടെ മണ്ണും അവശിഷ്ടങ്ങളും കൈകൾകൊണ്ട് നീക്കം ചെയ്ത് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ടിമുവെയിലെ ആംഡ് പൊലീസ് ഫോഴ്സ് ബോർഡർ ഔട്ട്പോസ്റ്റിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ആരോഗ്യനില കൂടുതൽ മോശമായി. മികച്ച വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും കനത്ത മൂടൽമഞ്ഞും കാരണം ഹെലികോപ്റ്റർ സർവീസ് തടസ്സപ്പെട്ടു.

ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് ആറുവയസുകാരിയെ വ്യോമസേനാ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ രക്ഷാപ്രവർത്തകരുടെ അർപ്പണബോധത്തിന് അഭിനന്ദനപ്രവാഹമാണ് ഉയരുന്നത്. ദുരന്തത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കുട്ടിയുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ കണ്ടെത്താനുള്ള ഊർജ്ജിതമായ ശ്രമത്തിലാണ് നിലവിൽ നേപ്പാൾ ഭരണകൂടം.



















