ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള സൈനിക ആയുധപ്പുരയിൽ നിന്ന് വൻതോതിൽ തോക്കുകളും വെടിയുണ്ടകളും മോഷ്ടിക്കപ്പെട്ടു. സെക്കന്തരാബാദ് കന്റോൺമെന്റിലെ ബൊല്ലാരത്ത് പ്രവർത്തിക്കുന്ന മദ്രാസ് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാൽ സൈന്യം സ്വന്തം നിലയിൽ സമഗ്രമായ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ആയുധ സംഭരണ കേന്ദ്രത്തിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

നാല് അത്യാധുനിക എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ 12 തോക്കുകളാണ് ആയുധപ്പുരയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇവയ്ക്ക് പുറമെ രാത്രി കാഴ്ച സാധ്യമാക്കുന്ന അത്യാധുനിക ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800-ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും കവർന്നിട്ടുണ്ട്. നഷ്ടപ്പെട്ട ആയുധങ്ങൾക്ക് വിപണിയിൽ ഏകദേശം 15 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. എകെ-203 റൈഫിളുകളിൽ ഉപയോഗിക്കുന്ന 720 റൗണ്ട് വെടിയുണ്ടകളും 9 എംഎം പിസ്റ്റളുകൾക്കായുള്ള 1,120 റൗണ്ട് വെടിയുണ്ടകളും ഇൻസാസ് റൈഫിളിന്റെ വെടിക്കോപ്പുകളുമാണ് നഷ്ടമായവയിൽ ഉൾപ്പെടുന്നത്.

മോഷണത്തിന് പിന്നിൽ സൈനിക കേന്ദ്രത്തിനുള്ളിൽ തന്നെയുള്ള ആരുടെയെങ്കിലും ഒത്താശയോ സഹായമോ ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട അത്യാധുനിക ആയുധങ്ങൾ എത്രയും വേഗം കണ്ടെത്താനും ദുരുപയോഗം തടയാനുമാണ് അന്വേഷണ സംഘം പ്രഥമ പരിഗണന നൽകുന്നത്.



















