തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിയും പ്രദേശത്ത് ലൈറ്റ് ഇല്ലാത്തതെന്നും ആരോപണം. അനധികൃതമായി മൂന്നു ലോറികള്‍ അപകടസമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതില്‍ രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വെളിച്ചക്കുറവും ദിശാസൂചിക ബോര്‍ഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിനുള്ള മറ്റു കാരണങ്ങളായും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ആണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ ഡിണ്ടിഗല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ്. കൃത്യമായ സിഗ്‌നലുകള്‍ നല്‍കിയിട്ടില്ലെങ്കില്‍ ദീര്‍ഘദൂര വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. പലപ്പോഴും റോഡില്‍ ലോറികള്‍ നിര്‍ത്തിയിടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
ലോറി നിര്‍ത്തിയിട്ടതില്‍ അനാസ്ഥയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെയുള്ള കാര്യങ്ങളോട് സഹകരിക്കാതെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ ജീവന് ഒരു വിലയും അവര്‍ കല്‍പ്പിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ദാരുണമായ സംഭവമാണ് നടന്നത്. ലോറി നിര്‍ത്തിയിട്ടത് അപകടകരമായ സാഹചര്യത്തിലാണെന്നാണ് അറിഞ്ഞത്.

അക്കാര്യം പരിശോധിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പരിശോധിക്കും. ഹൈവേയിലെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്ന് ഹൈവേ അതോറിറ്റിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ലോറി നിര്‍ത്തിയിട്ടത് മുന്നറിയിപ്പുള്ള ഭാഗത്താണോ എന്നതില്‍ വ്യക്തതയില്ല. അത് പരിശോധിച്ച് നടപടിയെടുക്കും’-മന്ത്രി പറഞ്ഞു.



















