തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഞായറാഴ്ച തന്നെ കെപിസിസിക്ക് ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയം പാർട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഉൾപ്പാർട്ടി തർക്കങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തകരും നേതാക്കളും പരമാവധി സംയമനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും പരസ്യമായ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ ചിറയിൻകീഴിലെ സംഘർഷത്തിനിടെ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ ഔദ്യോഗിക സ്റ്റാഫാണെന്ന രമ്യ ഹരിദാസ് എംഎൽഎയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം എംഎൽഎയുടെ സർക്കാർ അംഗീകൃത സ്റ്റാഫ് പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല.

ഒരു എംഎൽഎയ്ക്ക് സർക്കാർ അനുവദിക്കുന്നത് മൂന്ന് ഔദ്യോഗിക സ്റ്റാഫ് അംഗങ്ങളെയാണ്. മണ്ഡലം പ്രതിനിധിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ച വിമൽ, ഒരു ഡ്രൈവർ, മറ്റൊരു ഓഫീസ് ജീവനക്കാരൻ എന്നിവരാണ് നിലവിൽ രമ്യ ഹരിദാസിന്റെ അംഗീകൃത സ്റ്റാഫ് പട്ടികയിലുള്ളത്. മുൻപ് ആലത്തൂർ എംപിയായിരുന്ന കാലത്ത് പ്രദീപ് രമ്യയുടെ സ്റ്റാഫിലുണ്ടായിരുന്നുവെങ്കിലും, എംഎൽഎയായ ശേഷം ഇയാളെ ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് രമ്യ ഹരിദാസിന്റെ പക്ഷം.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തത് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ചോദ്യം ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതരായി രമ്യ ഹരിദാസും പ്രദീപും ചേർന്ന് ചോദ്യം ചെയ്ത പ്രാദേശിക കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിലെത്തുകയും, തുടർന്ന് അവിടെവെച്ച് രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയുമായിരുന്നു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ രാത്രി പ്രവർത്തകന്റെ വീട്ടിൽ നേരിട്ടെത്തി പ്രശ്നങ്ങളുണ്ടാക്കിയത് രമ്യ ഹരിദാസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തൽ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. വിഷയം പരസ്യമായ വിഴുപ്പലക്കലിലേക്ക് പോകാതിരിക്കാൻ ജില്ലയിലെ മുതിർന്ന നേതാക്കൾ ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്നതിനിടെയാണ് പാളയം പ്രദീപിന്റെ സ്റ്റാഫ് പദവി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ കെപിസിസി കൈക്കൊള്ളുന്ന അച്ചടക്ക നടപടി സംസ്ഥാന രാഷ്ട്രീയത്തിൽ ഉറ്റുനോക്കപ്പെടുകയാണ്.

എംഎം ഹസൻറെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതിയുടെ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എംഎൽഎ കൂടി ഉള്ളതിനാൽ കേസില്ലാതെ പ്രശ്നം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നാണ് സൂചന. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് ഇരു കൂട്ടർക്കുമെതിരെ പാർട്ടി തലത്തിൽ നടപടിയുണ്ടായേക്കുമെന്നും രമ്യയെ ശാസിച്ചേക്കുമെന്നുമാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.


















