പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ വെട്ടിനുറുക്കി ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് പശ്ചിമബംഗാൾ സ്വദേശിനിയായ പ്രൊണിത രാജ് (30), ഇവരുടെ നാല് വയസ്സുള്ള മകൾ എന്നിവരുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അറസ്റ്റിലായ പ്രതി പ്രോവത് ദാസും കൊല്ലപ്പെട്ട പ്രൊണിതയും പശ്ചിമബംഗാളിലെ അലിപൂർദ്വാർ എന്ന ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.നാട്ടിൽനിന്ന് ഒരു മാസം മുൻപ് അട്ടപ്പാടിയിലെത്തിയ ഇരുവരും പ്രദേശത്തെ തോട്ടത്തിൽ ദമ്പതികളെന്ന വ്യാജേനയാണ് താമസിച്ച് ജോലി ചെയ്തുവന്നിരുന്നത്.

പശ്ചിമബംഗാളിൽ പ്രൊണിത രാജിന് ഭർത്താവും കുടുംബവുമുണ്ട്. അവിടെയും തോട്ടം തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. എന്നാൽ, ഒരു മാസം മുൻപ് പെട്ടെന്നൊരു ദിവസം ജോലി അന്വേഷിച്ച് മറ്റൊരിടത്തേക്ക് പോവുകയാണെന്ന് ഭർത്താവിനോടും കുടുംബത്തോടും പറഞ്ഞാണ് ഇവർ നാല് വയസ്സുള്ള മകളെയും കൂട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്.പ്രോവത് ദാസിനൊപ്പമാണ് പോകുന്നതെന്ന വിവരം യുവതി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. തുടർന്ന് ഇരുവരും അട്ടപ്പാടിയിലെത്തുകയും തോട്ടം തൊഴിലാളികളായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു. പ്രൊണിത തന്റെ ഭാര്യയാണെന്നും കൂടെയുള്ള കുഞ്ഞ് തന്റേതാണെന്നുമാണ് പ്രോവത് ദാസ് തോട്ടം ഉടമയോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് പ്രൊണിതയെയും കുഞ്ഞിനെയും കാണാതാകുന്നത്. പിന്നാലെ ഭവാനിപ്പുഴയിലെ ചീരക്കടവ് ഭാഗത്ത് ശരീരഭാഗങ്ങൾ ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ തോട്ടത്തിൽ ജോലി ചെയ്തിരുന്ന യുവതിയെയും കുട്ടിയെയും കാണാനില്ലെന്നും ഒപ്പമുണ്ടായിരുന്ന പ്രോവത് ദാസ് മുങ്ങിയെന്നും വ്യക്തമായി. കൊലപാതകം നടത്തിയ ശേഷം അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട പ്രതി പശ്ചിമബംഗാളിലെ തന്റെ സ്വന്തം വീട്ടിലേക്ക് കടക്കുകയായിരുന്നു. കേരള പൊലീസിന്റെ പ്രത്യേക സംഘം അവിടെയെത്തിയാണ് ഇയാളെ വലയിലാക്കിയത്.

യുവതിയും താനും ഒരേ ഗ്രാമക്കാരാണെന്ന് ചോദ്യം ചെയ്യലിൽ പ്രോവത് സമ്മതിച്ചിരുന്നു. ഇവർ തന്റെ ഭാര്യയോ കുട്ടിയോ അല്ലെന്നും ഇയാള്‍ മൊഴി നൽകിയിരുന്നു.രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ വികൃതമാക്കാനുള്ള കൃത്യമായ കാരണം എന്താണെന്ന് ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.



















