തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെൻ്ററി-ഹ്രസ്വചിത്ര മേളയുടെ സ്ക്രീനിങിന് ഇന്ന് തുടക്കമായി. രാവിലെ 9.30 ന് ഏരീസ് പ്ലക്സിലെ ഓഡിറ്റോറിയം 1ൽ എയിൻ്റ് നോ ടൈം ഫോർ വുമൺ, ബ്ലൈൻഡ് അംബിഷൻ എന്ന ചിത്രമാണ് ആദ്യം പ്രദർശിപ്പിച്ചത്. നാല് സ്ക്രീനുകളിലായി 13 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചിച്ച് കൊണ്ട് ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി അടക്കം പങ്കെടുക്കാനിരുന്ന ഉത്ഘാടന ചടങ്ങ് ഒഴിവാക്കി.

ബെയ്റൂത്ത് ഐ ഓഫ് ദ സ്റ്റോം ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളുമാണ് മേളയിൽ പ്രദർശിപ്പിക്കുക. വനിതകൾക്കും നവാഗതർക്കും കൂടുതൽ പ്രയോജനപ്പെടുന്ന സിനിമാനയം സർക്കാർ രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഐഡിഎസ്എഫ്എഫ്കെയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. സർക്കാർ തിയേറ്ററുകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കും. സർക്കാരിൻ്റെ ഒടിടി പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിക്കുന്നതോടെ ചെറിയ ചെലവിൽ ചിത്രീകരിച്ച സൂപ്പർസ്റ്റാറുകളുടേതല്ലാത്ത ചിത്രങ്ങൾ ജനങ്ങളിൽ എത്താൻ അവസരമൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

















