ഡൽഹി: ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലിൽ ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം. ഉത്തരാഖണ്ഡിൽ 40 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഉത്തരാഖണ്ഡ് ബിജെപി ഉറപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഏറെ പിന്നിലാണ്. ഉത്തരാഖണ്ഡില് ബിജെപിയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില് എത്തി. ഉത്തരാഖണ്ഡ് ഹരിദ്വാർ റൂറലിൽ കോൺഗ്രസ് സ്ഥാനാർഥി അനുപമ റാവത്ത് 2,700 വോട്ടുകൾക്കു മുന്നിൽ.ഉത്തരാഖണ്ഡിൽ വോട്ടെണ്ണൽ 5–ാം റൗണ്ട് പൂർത്തിയാകുമ്പോൾ കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ലാൽകുവാനിൽ 8,616 വോട്ടിനു പിന്നിൽ. ഗോവയിലും ബിജെപിക്കാണ് മുൻതൂക്കം. ഗോവയിൽ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റിൽ ഒതുങ്ങിയ ബിജെപി ഇത്തവണ 18 ഇടത്ത് മുന്നിലാണ്. 2017 ൽ 17 സീറ്റുകൾ നേടിയ കോൺഗ്രസ് 13 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാൻക്വിലിം മണ്ഡലത്തിൽ പിന്നിൽ പോയെങ്കിലും ലീഡ് ഉയർത്താൻ കഴിഞ്ഞത് നേട്ടമായി. ഗോവയിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കർ വാസ്കോ മണ്ഡലത്തിൽ പിന്നിൽ, ഗോവയിൽ തലെയ്ഗാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ജെനിഫർ മൊൺസെരാറ്റ മുന്നിൽ, ഗോവയിൽ കലൻഗുട്ടെ മണ്ഡലത്തിൽ മുൻ മന്ത്രി മൈക്കിൾ ലോബോ മുന്നിൽ, ഗോവയിൽ ബെനോളിം മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ചർച്ചിൽ അലിമാവോ പിന്നിൽ. ഗോവ കർടൊറിം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി അലക്സോ റെജിനാൾഡോ ലൗറെൻകോ മുന്നിൽ, ഗോവ ഫോർവേഡ് പാർട്ടി സ്ഥാനാർഥി വിജയ് സർദേശായ് ലീഡ് ചെയ്യുന്നു. ഗോവയിൽ കോൺഗ്രസ് നേതാവ് ദിഗംബർ കാമത്ത് 5000 ലേറെ വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. ഗോവയിൽ സിയോലിം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കോൺഗ്രസ് സ്ഥാനാർഥി ദലീല ലോബോയ്ക്കെതിരെ ബിജെപി സ്ഥാനാർഥി ദയാനന്ത് മൻട്രേകർ 180 വോട്ടിനു മുന്നിൽ.
മണിപ്പുരിൽ ബിജെപി 22 ഇടത്ത് മുന്നിലാണ്, കോൺഗ്രസ് 15 ഇടത്ത് ലീഡ് ചെയ്യുന്നു. ഞെട്ടിച്ചത് എൻപിപിയാണ് മുന്നേറ്റം 11 ഇടങ്ങളിൽ. മണിപ്പുരിലെ സൈകുലിൽ ‘കുക്കി പീപ്പിൾസ് അലയൻസ്’ ലീഡ് ചെയ്യുന്നു, തൗബാലിൽനിന്ന് ജനവിധി തേടുന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇബോബി സിങ് മുന്നിൽ . മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഹീൻഗാങ് മണ്ഡലത്തിൽ മുൻപിൽ. ബിജെപി മണിപ്പുരിൽ തുടർഭരണം നേടുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. സമാധാനത്തിന്റെയും വികസനത്തിന്റെയും കാലഘട്ടമായിരുന്നു കഴിഞ്ഞ 5 വർഷത്തെ ബിജെപി ഭരണം. ആ നല്ല കാലഘട്ടത്തിന്റെ തുടർച്ച മണിപ്പുരിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ 70, മണിപ്പുരിൽ 60, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. എക്സിറ്റ് പോളുകളിൽ മണിപ്പുരിൽ ബിജെപിക്കാണ് സാധ്യത. ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത പോരാട്ടമാണ്. ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. മണിപ്പുരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ പകുതിയോളം എംഎൽഎമാർ കൂറുമാറി ബിജെപിയിലോ ഇതര പാർട്ടികളിലോ എത്തിയിരുന്നു. ബിജെപി ആത്മവിശ്വാസത്തിലാണെങ്കിലും അണിയറയിൽ തന്ത്രങ്ങൾ ഒരുക്കുകയാണ്. നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ കൺവീനർ കൂടിയായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.


















