പാലക്കാട്: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പൊലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു.
പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

















