ചിറയിൻകീഴ് :ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഗർഭിണിയായ യുവതിയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന് പരാതി. ചൊവ്വാഴ്ച വൈകുന്നേരം 4.50ഓടെ പനിയും ശരീര തളർച്ചയുമായി ആശുപത്രിയിൽ എത്തിയ പൂർണ്ണ ഗർഭിണിയായ അഴൂർ സ്വദേശിയായ യുവതിയ്ക്കാണ് ചികിത്സ വൈകിയത്.
ആശുപത്രിയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞാണ് യുവതിക്ക് ചികിത്സ ലഭ്യമായത്. തളർന്ന് ബോധം നഷ്ടപ്പെടുന്ന അവസ്ഥായിലാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ ഡ്യൂട്ടി ഡോക്ടറെ കാണുകയും തിരുവനന്തപുരം എസ്. എ. റ്റി യിൽ ചികിത്സയിൽ കഴിയുന്ന രോഗിയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് സംബന്ധമായ കേസ് രജിസ്റ്റർ എഴുതാനുണ്ടെന്നും അതു കഴിഞ്ഞ് രോഗിയെ നോക്കാമെന്നുമായിരുന്നു ഡോക്ടറുടെ നിലപാട്.

പൂർണ്ണ ഗർഭിണിയായ യുവതിയുടെയും കുഞ്ഞിന്റെയും ജീവന് വില നൽകാതെ ചികിത്സയ്ക്ക് കാലതാമസം വരുത്തിയ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരുമായ അജു കൊച്ചാലുംമൂട്, പുതുക്കരി പ്രസന്നൻ , മെമ്പർമരായ മോനി ശാർക്കര, അനീഷ് മാമം, സൈന ബീവി, സന്തോഷ്, രാജു തുടങ്ങിയവർ ചിറയിൽകീഴ് ആശുപത്രി സൂപ്രണ്ടിനെ കണ്ട് ചർച്ച നടത്തുകയും പരാതി നൽക്കുകയും ചെയ്തു. തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് കിട്ടിയതിനു ശേഷം നപടി എടുക്കുമെന്ന് ജന പ്രതിനിധികളെ അറിയിക്കുകയും ചെയ്തു.

















