മഞ്ചേരി: പയ്യനാട്ടെ മാറക്കാനയില്‍ മെക്സിക്കന്‍ തിരമാല കണക്കേ അലതല്ലിയ ആരാധക്കൂട്ടം, സൂപ്പർസബ് ജസിന്‍റെ ഹാട്രിക്കടക്കം എതിരാളികളുടെ നെഞ്ച് പിളർത്ത അഞ്ച് ഗോള്‍, ഒടുവില്‍ കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫിയില്‍ 15-ാം ഫൈനലില്‍. അയല്‍ക്കാരെ 7-3 തകർത്താണ് കേരളം ഫൈനലിന് കാണികള്‍ക്ക് ക്ഷണക്കത്ത് കൈമാറിയത്. കേരളത്തിനായി സൂപ്പർസബ് ജസിന്‍ അഞ്ചും ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനുറ്റിനിടെയായിരുന്നു ജസിന്‍റെ ഹാട്രിക്.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. കേരളത്തിനായി 30-ാം മിനുട്ടില്‍ പകരകാരനായി ഇറങ്ങിയ ജസിന്‍ അഞ്ച് ഗോള്‍ നേടി. അതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജെസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. മെയ് 2ന് മണിപ്പൂര്‍ വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും.

















