തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. സംസ്ഥാനത്തു കാലവർഷം ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ കാലവർഷക്കാറ്റിന്റെയും കേരളത്തിനു മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണു മഴയ്ക്കു കാരണം.
അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടി വ്യാപകമായി മഴ പെയ്തേക്കും. ജൂൺ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലവർഷം അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തും. സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം കേരളത്തിൽ മൂന്നു ദിവസം മുൻപേ എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണു ജൂൺ ഒന്നിനു മുൻപ് കാലവർഷം എത്തുന്നത്. 2017, 2018 വർഷങ്ങളിലുമായിരുന്നു മുൻപ് ഇതുപോലെ സംഭവിച്ചത്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ മേയ് 28 വരെ 98% വേനൽമഴ അധികം പെയ്തെന്നാണു കണക്ക്.
















